സംവിധായകൻ അനുരാഗ് കശ്യപിനെതിരേ ഉയർന്നുവന്ന ലെെംഗികാതിക്രമണ ആരോപണത്തിൽ രണ്ട് ചേരിയായി തിരിഞ്ഞിരിക്കുകയാണ് ബോളിവുഡ്. ചിലർ ആരോപണം ഉന്നയിച്ച നടിക്കൊപ്പം നിന്നപ്പോൾ മറ്റുചിലർ അനുരാഗിനെ പിന്തുണച്ച് രംഗത്തെത്തുകയുണ്ടായി. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിനിമാരംഗത്തുനിന്നു തനിക്കും മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി കസ്തൂരി.
സിനിമയിൽ നിന്ന് ലെെംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കസ്തൂരിൽ ട്വിറ്റർ പേജിൽ വെളിപ്പെടുത്തി. വ്യക്തമായതോ സ്ഥിരീകരിക്കുന്നതോ ആയ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങൾ ശരിയെന്ന് സ്ഥാപിക്കുക അസാധ്യമാണെന്ന കസ്തുരിയുടെ വാദത്തെ ചോദ്യം ചെയ്ത് ചിലർ രംഗത്തെത്തിയപ്പോഴാണ് സ്വന്തം അനുഭവം നടി തുറന്നുപറഞ്ഞത്.
''വ്യക്തമായതോ സ്ഥിരീകരിക്കുന്നതോ ആയ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങൾ ശരിയെന്ന് സ്ഥാപിക്കുക അസാധ്യമാണ്. എന്നാൽ ഒന്നോ അതിലധികമോ പേരുകൾ നശിപ്പിക്കാൻ അവർക്ക് കഴിയും. മറ്റൊരു ഗുണവുമില്ല'', ഇത്തരം കേസുകളുടെ നിയമവശം എന്ന് കുറിച്ചുകൊണ്ട് കസ്തുരി ട്വീറ്റ് ചെയ്തു. ഇതിനുപിന്നാലെ ''നിങ്ങളുമായി അടുപ്പമുള്ള ഒരാൾക്കാണ് ഇത് സംഭവിച്ചത് എങ്കിൽ നിയമ വശങ്ങളെക്കുറിച്ച് സംസാരിക്കുമോ'' എന്ന് ചോദ്യമുയർന്നു. തുടർന്നാണ് താനും ലെെംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് കസ്തൂരി പറഞ്ഞത്.
''എന്ത് അടുപ്പമുള്ളയാൾ, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്''- കസ്തൂരി കുറിച്ചു.
ബോളിവുഡ് നടി പായൽ ഘോഷ് ആണ് അനുരാഗിന് എതിരെ ആരോപണവുമായി രംഗത്തെത്തിയത്. വീട്ടിലേക്ക് വിളിച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു എന്നാണ് പറയുന്നത്. തുടർന്ന് ആരോപണം നിക്ഷേധിച്ചുകൊണ്ട് അനുരാഗ് രംഗത്തെത്തി. അതിനൊപ്പം പായലിന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. പായലിന് പിന്തുണയുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തിയപ്പോൾ ബോളിവുഡിലെ നിരവധി നടിമാർ അനുരാഗിനെ പിന്തുണച്ചു. തപ്സി പൊന്നുവും രാധിക ആപ്തെയും അനുരാഗിനെ പിന്തുണച്ചു. താൻ കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റെന്നാണ് തപ്സി അനുരാഗിനെ വിശേഷിപ്പിച്ചത്. അനുരാഗിനെ അടുത്ത സുഹൃത്തെന്നു വിശേഷിപ്പിച്ച രാധിക ആപ്തെ അദ്ദേഹത്തിന്റെ സാമിപ്യത്തിൽ വളരെയധികം സുരക്ഷിതത്വം അനുഭവിക്കാറുണ്ടെന്നും സമൂഹമാധ്യമത്തിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates