'ഞാൻ നന്നായി പാടിയ പാട്ട് യേശുദാസിനെക്കൊണ്ടു മാറ്റി പാടിച്ചു'; ആദ്യ ഗാനത്തിന്റെ വേദന പങ്കുവെച്ച് എംജി ശ്രീകുമാർ
മലയാള സംഗീത ലോകത്തിന് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് എംജി ശ്രീകുമാർ. എന്നാൽ ആദ്യം പാടിയ ഗാനം അദ്ദേഹത്തിന് എന്നും വേദനയാണ്. വളരെ ആഗ്രഹിച്ചു പാടിയ ആദ്യ ഗാനം സിനിമയിലെത്തിയപ്പോൾ യേശുദാസിന്റേതാവുകയായിരുന്നു. ഒരു റെഡിയോ പ്രോഗ്രാമിലാണ് അദ്ദേഹം ഓർമ പങ്കുവെച്ചത്.
പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ഞാൻ ഏകനാണ് എന്ന ചിത്രത്തിലെ സത്യൻ അന്തിക്കാട് രചിച്ച ‘പ്രണയവസന്തം തളിരണിയാനായി’ എന്ന ഗാനമാണ് അദ്ദേഹം ആദ്യമായി പാടുന്നത്. ശ്രീകുമാറിന്റെ ചേട്ടൻ എം.ജി. രാധാകൃഷ്ണനായിരുന്നു സംഗീതം ഒരുക്കിയത്. ചിത്രയോടൊപ്പമായിരുന്നു പാട്ട്. എന്നാൽ താൻ നന്നായി പാടിയ പാട്ട് മദ്രാസിലെത്തിയപ്പോൾ ആരോ യേശുദാസിനെക്കൊണ്ടു മാറ്റി പാടിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
സിനിമാപാട്ടുകളുള്ള പാട്ടുപുസ്തകങ്ങൾ അക്കാലത്ത് വിൽപനയ്ക്കുണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഗായകന്റെ പേരും ആ പുസ്തകത്തിലുണ്ടാകും. യേശുദാസ്, ജാനകി, ജയചന്ദ്രൻ ഈ മൂന്നു പേരുകളുമായിരിക്കും പാട്ടുകാരുടെ പേരിന്റെ സ്ഥാനത്തു മിക്കവാറും ഉണ്ടായിരിക്കുക. ഈ പാട്ടു പാടിയതിനു ശേഷം കൂട്ടുകാരോടു പറഞ്ഞു ആയിരം യേശുദാസിന്റെ ഇടയിൽ ഇനിയൊരു എം.ജി. ശ്രീകുമാറിനെ കാണാമെന്ന്. സിനിമയിറങ്ങിയപ്പോൾ ആ പാട്ടു പാടിയിരിക്കുന്നത് യേശുദാസ്. പാട്ടു പുസ്തകത്തിൽ ആ പാട്ടിന്റെ അവിടെയും യേശുദാസ് തന്നെ. മദ്രാസിലെത്തിയപ്പോൾ പാട്ട് ആരോ യേശുദാസിനെക്കൊണ്ടു മാറ്റി പാടിച്ചു. അങ്ങനെ പാട്ടു പുസ്തകത്തിലെ പേരെന്ന സ്വപ്നം തകർന്നു. താൻ നന്നായി പാടിയ പാട്ടിനു എന്തു സംഭവിച്ചുവെന്ന് ഇന്നും അറിയില്ല. ചേട്ടൻ ഇക്കാര്യം അറിഞ്ഞിട്ടുമില്ല.- എംജി ശ്രീകുമാർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
