കൊച്ചി: സിനിമയുടെ സെറ്റില്‍ മോശം അനുഭവമുണ്ടായി എന്ന് വെളിപ്പെടുത്തിയ നടി അര്‍ച്ചന പത്മിനിക്കെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഡബ്ല്യു.സി.സിക്കും അര്‍ച്ചനയ്ക്കുമെതിരെ വ്യക്തിപരമായി അധിക്ഷേപിച്ചതിനും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മമ്മൂട്ടി നായകനായ 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന സിനിമയുടെ സെറ്റിൽ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയുടെ സഹായി ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്ന് വളരെ മോശമായ അനുഭവമുണ്ടായെന്നും അർച്ചന വെളിപ്പെടുത്തിയിരുന്നു. ഫെഫ്ക്കയില്‍ രണ്ട് തവണ പരാതി നല്‍കിട്ടും ബി ഉണ്ണിക്കൃഷ്ണന്‍ ഒരു നടപടിയും എടുത്തില്ലെന്നാണ് അര്‍ച്ചന ആരോപിച്ചത്. ഒരു പ്രമുഖ നടിക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ എന്നെ പോലെയുള്ള ആര്‍ട്ടിസ്റ്റുകളുടെ അനുഭവം എന്തായിരിക്കുമെന്ന് അര്‍ച്ചന ചോദിച്ചിരുന്നു. എന്നാല്‍ അര്‍ച്ചന ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നാണ് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കിയത്.
അര്‍ച്ചന ഒരു മെയിലയച്ചപ്പോള്‍ തന്നെ നടപടി സ്വീകരിച്ചതാണ്. അപ്പോള്‍ തന്നെ അവരെ ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി. കുറ്റം ആരോപിച്ചയാളെയും വരുത്തി. താനും സിബി മലയിലും ഉണ്ടായിരുന്നു. ഇത് ഒരു ക്രിമിനല്‍ ഒഫന്‍സാണെന്നും പൊലീസ് കേസിന് വകുപ്പുള്ളതാണെന്നും ഇതു സംഘടന കൈകാര്യം ചെയ്യണ്ട കാര്യമല്ലെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ തന്നെ പരാതി ഫയല്‍ ചെയ്യാമെന്നും എല്ലാ നിയമ സഹായവും അതിനു വേണ്ട കാര്യങ്ങളും ചെയ്തു തരാമെന്ന് അർച്ചനയോട് പറഞ്ഞിരുന്നു.
എന്നാൽ ഒരു കാരണവശാലും അതിനു തയാറല്ല എന്നാണ് അവര്‍ പ്രതികരിച്ചത്. സംഘടനാപരമായ നടപടിയെന്ന നിലയിൽ അയാളെ അപ്പോള്‍ തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയ ശേഷം ഇതിനകത്ത് പോലീസ് നടപടി വേണ്ട എന്നും സംഘടനപരമായ നടപടി മാത്രം മതി എന്നും എഴുതിയ കുറിപ്പിൽ അര്‍ച്ചന ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates