

ജയ്പുർ: കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസിൽ ബോളിവുഡ് താരങ്ങളായ തബു, സൊനാലി ബേന്ദ്ര, നീലം കൊത്താരി, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവര്‍ കുടുങ്ങുമോ ?. ഇവർക്കെതിരെ വീണ്ടും നിയമനടപടി സ്വീകരിക്കാൻ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി നടൻ സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷത്തെ തടവിന് വിധിച്ച് ജയിലിൽ അടച്ചിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ സല്‍മാന്‍ വിദേശയാത്രയ്ക്ക് ഓരോ തവണയും പ്രത്യേക അനുമതി തേടണമെന്ന് ജോധ്പുര്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ സൊനാലി ബേന്ദ്രെ, നീലം കൊത്താരി, തബു, സെയ്ഫ് അലി ഖാന്‍ എന്നിവരെ കുറ്റവിമുക്തരാക്കുകയായിരുന്നു.
1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുരില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി എന്നതാണ് കേസ്. 'ഹം സാഥ് സാഥ് ഹെ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വംശനാശഭീഷണിയുള്ള ചിങ്കാരമാനുകളെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് സല്‍മാന്‍ 2007-ല്‍ ഒരാഴ്ച ജയില്‍വാസം അനുഭവിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates