

ഹൈദരാബാദ്: സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ കോടി രാമകൃഷ്ണ (69) അന്തരിച്ചു. ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നൂറിലേറെ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഉച്ചയോടെ ആരോഗ്യനില വഷളായിരുന്നു.
ഇടക്കാലത്ത് ഹൃദയാഘാതവും പക്ഷാഘാതവും മൂലം ചലച്ചിത്ര ലോകത്ത് നിന്ന് മാറിനിന്ന കോടി രാമകൃഷ്ണ പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി. അനുഷ്ക ഷെട്ടിയെ നായികയാക്കി 2009ൽ സംവിധാനം ചെയ്ത അരുന്ധതി സൂപ്പർ ഹിറ്റായതോടെ, തെലുങ്കിൽ സ്ത്രീകളെ പ്രധാനകഥാപാത്രമാക്കി അവതരിപ്പിക്കുന്ന പ്രവണതയ്ക്കു തുടക്കമായി. ഭാനുചന്ദർ, സുമൻ, പൂർണിമ എന്നിവർ അഭിനയിച്ച തരംഗിണി (1982) ആണ് ആദ്യ ചിത്രം. ഇത് പുറത്തിറങ്ങിയില്ല. മാധവിയെയും ചിരഞ്ജീവിയെയും നായികാ നായകന്മാരാക്കി പിന്നീട് സംവിധാനം ചെയ്ത ‘രാമയ്യ വീദിലോ കൃഷ്ണയ്യ’ എന്ന ചിത്രം 550 ദിവസം ഓടി സൂപ്പർഹിറ്റായി.
ഭക്തിചിത്രമായ അവതാര(2014)മാണ് തെലുങ്കിലെ അവസാന ചിത്രം. കന്നഡയിൽ 2016ൽ ഇറങ്ങിയ ‘നാഗരാഹാവ്’ എന്ന ചിത്രമാണ് അവസാനത്തേത്. തെലുങ്കു സിനിമയ്ക്കു നൽകിയ സംഭാവനകൾക്ക് സംസ്ഥാന രഘുപതി വെങ്കയ്യ അവാർഡ് നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates