

പട്ന: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ഭരണ കാലത്തെക്കുറിച്ചുള്ള ‘ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ ചലച്ചിത്രവുമായി ബന്ധപ്പെട്ട് പ്രധാന വേഷത്തിലെത്തുന്ന അനുപം ഖേറിനും മറ്റ് 13 പേർക്കുമെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ബിഹാറിലെ പ്രാദേശിക കോടതി നിർദേശം. ചിത്രത്തിന്റെ ട്രെയ്‌ലറുകളും മറ്റും വികാരത്തെ വ്രണപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി അഭിഭാഷകനായ സുധീർ ഓജ നൽകിയ ഹർജി പരിഗണിച്ചാണു കോടതിയുടെ നിർദേശം.
ഈ വെള്ളിയാഴ്ച സിനിമ പുറത്തിറങ്ങാനിരിക്കെയാണ് കോടതി നിർദേശം. മൻമോഹൻ സിങായി അനുപം ഖേറാണ് എത്തുന്നത്. ചിത്രത്തിലെ അഭിനേതാവായ അക്ഷയ് ഖന്നയ്ക്കെതിരെയും എഫ്ഐആർ എടുക്കും. യുപിഎ ചെയർപഴ്സൻ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക വാധ്‌ര തുടങ്ങിയവരുടെ വേഷം അഭിനയിച്ചവർ, ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ് തുടങ്ങിയവർക്കെതിരെയും എഫ്ഐആർ റജിസ്റ്റർ ചെയ്യും.
അതേസമയം ചിത്രത്തിന്റെ ട്രെയ്‌ലർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. മൻമോഹൻ സിങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ബാരുവിന്റെ പുസ്തകമായ ദി ആക്സിഡന്റൽ പ്രൈംമിനിസ്റ്ററിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates