'നിങ്ങളുടെ പെണ്ണിനെ തല്ലാന്‍ കഴിയുന്നില്ലെങ്കില്‍, ഇഷ്ടത്തിന് തൊടാന്‍ കഴിയുന്നില്ലെങ്കില്‍, അതില്‍ പ്രണയമില്ല'; മറുപടിയുമായി കബീര്‍ സിങ് സംവിധായകന്‍

വിമര്‍ശനം നടത്തുന്നവര്‍ക്ക് യഥാര്‍ത്ഥ പ്രണയം എന്താണെന്ന് അറിയില്ല എന്നാണ് സന്ദീപ് പറയുന്നത്
'നിങ്ങളുടെ പെണ്ണിനെ തല്ലാന്‍ കഴിയുന്നില്ലെങ്കില്‍, ഇഷ്ടത്തിന് തൊടാന്‍ കഴിയുന്നില്ലെങ്കില്‍, അതില്‍ പ്രണയമില്ല'; മറുപടിയുമായി കബീര്‍ സിങ് സംവിധായകന്‍
Updated on
1 min read

ബോളിവുഡില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ഷാഹിദ് കപൂര്‍ നായകനായി എത്തിയ ചിത്രം കബീര്‍ സിങ്. തെന്നിന്ത്യയില്‍ വലിയ വിജയമായ അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പാണ് ഇത്. എന്നാല്‍ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിവാദങ്ങള്‍ക്കും തുടക്കമിട്ടു. മോശം സ്വഭാവമുള്ള നായകനെ ഹീറോ ആക്കുകയാണ് കബീര്‍ സിങ്ങിലൂടെ ചെയ്യുന്നത് എന്നായിരുന്നു വിമര്‍ശനം. കൂടാതെ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളെ ചിത്രം പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപണം ഉയര്‍ന്നു.

ഇപ്പോള്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വങ്ക. വിമര്‍ശനം നടത്തുന്നവര്‍ക്ക് യഥാര്‍ത്ഥ പ്രണയം എന്താണെന്ന് അറിയില്ല എന്നാണ് സന്ദീപ് പറയുന്നത്. അവര്‍ ഫെമിനിസ്റ്റുകള്‍ മാത്രമായാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നമ്മള്‍ ഒരു സ്ത്രീയുമായി ഗാഢമായി പ്രണയത്തിലാവുകയാണെങ്കില്‍ പരസ്പരം തല്ലാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടാവുകയില്ലേ. ഞാന്‍ അതില്‍ മറ്റൊന്നും കാണുന്നില്ല. യഥാര്‍ത്ഥത്തിലുള്ള പ്രണയം എന്തെന്ന് അവര്‍ അറിഞ്ഞിരിക്കില്ല. അവര്‍ ഫെമിനിസ്റ്റ് സൈഡില്‍ മാത്രമാണ് നില്‍ക്കുന്നത്. മറ്റൊന്നിനെക്കുറിച്ചും സംസാരിക്കുന്നില്ല. സന്ദീപ് പറഞ്ഞു. ചിത്രത്തിന്റെ പ്രമേയത്തെ മാത്രം ആധാരമാക്കിയാണ് ചര്‍ച്ചകള്‍ നടക്കുന്നത് ടെക്‌നിക്കലായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിമര്‍ശകര്‍ തന്നെ വെറുക്കുന്നതുകൊണ്ടാകാം ഇതെന്നും അദ്ദേഹം പറഞ്ഞു. കബീര്‍ സിങ്ങിനെ വിമര്‍ശിച്ചവരെ രൂക്ഷഭാഷയിലാണ് സന്ദീപ് വിമര്‍ശിച്ചത്. 

ഷാഹിദ് കപൂറിന്റെ കഥാപാത്രം കബീര്‍ സിങ് നായിക കഥാപാത്രമായ പ്രീതിയെ (കിയാര അധ്വാനി) തല്ലുന്നതാണ് എല്ലാവരും ശ്രദ്ധിച്ചത്. എന്നാല്‍ തിരിച്ച് ഒരു കാരണവുമില്ലാതെ കബീറിനെ പ്രീതി തല്ലുന്നുണ്ട്. അത് എന്തുകൊണ്ടാണ് പരാമര്‍ശിക്കപ്പെടാത്തതെന്നും ചോദിക്കുന്നു. കബീറിന് പ്രീതിയെ തല്ലാന്‍ ഒരു കാരണമെങ്കിലുമുണ്ടെന്നാണ് സംവിധായകന്റെ ന്യായീകരണം. നിങ്ങള്‍ക്ക് തല്ലാന്‍ പറ്റില്ലെങ്കില്‍, ഇഷ്ടമുള്ളപ്പോഴെല്ലാം നിങ്ങളുടെ പെണ്ണിനെ തൊടാന്‍ പറ്റുന്നില്ലെങ്കില്‍ ചുംബിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഞാന്‍ അതില്‍ പ്രണയം കാണുന്നില്ല' എന്നാണ് സന്ദീപ് പറയുന്നത്. സന്ദീപിന്റെ മറുപടി രൂക്ഷ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com