പാതിരാത്രിയില്‍ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവിനെ തുറന്നുകാട്ടി സ്റ്റൈലിസ്റ്റ്; സ്വിഗ്ഗി ജീവനക്കാരന്റെ പേരും വാഹന നമ്പറും പ്രസിദ്ധപ്പെടുത്തി (വിഡിയോ)

പാതിരാത്രിയില്‍ ബൈക്കില്‍ പിന്തുടര്‍ന്ന യുവാവിനെ തുറന്നുകാട്ടി സ്റ്റൈലിസ്റ്റ്; സ്വിഗ്ഗി ജീവനക്കാരന്റെ പേരും വാഹന നമ്പറും പ്രസിദ്ധപ്പെടുത്തി (വിഡിയോ)

ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം
Published on

ജോലി ആവശ്യത്തിനായി നടത്തിയ രാത്രിയാത്രയ്ക്കിടയില്‍ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അസാനിയ നസ്രിന്‍. ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു യുവാവ് തന്നെ പിന്തുടര്‍ന്നെന്ന് അസാനിയ പറയുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തിയിട്ടുണ്ട്.

'നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി' എന്ന് പറഞ്ഞാണ് യുവാവ് തന്റെ പിന്നാലെ വന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ അസാനിയ പറഞ്ഞു. വിഡിയോ പകര്‍ത്തുന്നത് കണ്ടപ്പോള്‍ ഇയാള്‍ മുഖം മറച്ച് അവിടെനിന്ന് പോയെന്നും കുറിപ്പില്‍ പറയുന്നു. സ്വിഗ്ഗി ഡെലിവറി നടത്തുന്ന യുവാവിന്റെ ബൈക്ക് നമ്പര്‍ അടക്കം അസാനിയ പങ്കുവച്ചിട്ടുണ്ട്.

അര്‍ദ്ധരാത്രിയില്‍ പുറത്തിറങ്ങിയതിനെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള മറുപടിയും അസാനിയ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ജോലിയുടെ ഭാഗമായാണ് താന്‍ രാത്രിയില്‍ പുറത്തിറങ്ങിയതെന്നും അയാള്‍ ഈ സമയം ജോലി ചെയ്യുന്നത് അംഗീകരിക്കുകയും താന്‍ ജോലിക്കായി ഇറങ്ങി എന്ന് പറയുമ്പോള്‍ വിയോജിക്കുകയും ചെയ്യുന്നവര്‍ കമന്റുമായി എത്തരുതെന്നാണ് അസാനിയയുടെ വാക്കുകള്‍. സ്വിഗ്ഗി ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ടാണ് അസാനിയയുടെ പോസ്റ്റ്.

പിന്നീട് പങ്കുവച്ച മറ്റൊരു കുറിപ്പില്‍ ബൈക്കിന്റെ ഉടമയെ തുറന്നുകാട്ടിയിട്ടുമുണ്ട്. അബ്ദുള്‍ റസാഖ് എന്നയാളുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിനിമാ നടിമാരായ സാനി ഇയ്യപ്പന്‍ അടക്കമുള്ളവര്‍ അസാനിയയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com