സ്പോർട്ട്‌സ് താരങ്ങളുടെ ബയോപിക്കുകളാണ് ഇപ്പോൾ ബോളിവുഡ് സിനിമ ലോകത്തെ ഇഷ്ട പ്രമേയങ്ങളിലൊന്ന്. വനിതാ ബോക്സിങ് ചാമ്പ്യൻ മേരി കോം, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ക്രിക്കറ്റ് താരം മഹേന്ദർ സിംഗ് ധോണി, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ വി പി സത്യൻ, ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ കബീർ ഖാൻ, കായികതാരം ബാഗ് മിൽക്ക ബാഗ്, പ്രശസ്ത ഫയൽവാൻ മഹാവീർ സിംഗ് ഫോഗട്ട് എന്നിങ്ങനെ ഇതിനോടകം പുറത്തിറങ്ങിയ ബയോപിക്കുകൾ നിരവധിയാണ്.
ബാഡ്മിന്റൺ ചാമ്പ്യൻ സൈന നെവാളിന്റെ ജീവിതകഥയാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളിലൊന്ന്. നടി പരിണീതി ചോപ്രയാണ് സൈനയായി എത്തുന്നത്. ചിത്രത്തിൽ അഭിനയിക്കാനായി പരിണീതി നടത്തിയ തയ്യാറെടുപ്പുകൾ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളും മലയാളിയുമായ പിടി ഉഷയുടെ ജീവിതവും സിനിമയാക്കുന്നെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ബോളിവുഡിലെ പ്രശസ്ത നടിമാരായ പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവരെയാണ് ഒളിമ്പ്യൻ ഉഷയാകാൻ പരിഗണിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
അതേസമയം പിടി ഉഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ താൽപര്യമുണ്ടെന്നും ഒരു കായികതാരം കൂടിയായ താനാണ് ആ റോൾ ചെയ്യാൻ ഏറ്റവും അനുയോജ്യയെന്നും വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ഉർവശി റൗത്തേല. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യം തുറന്നുപറഞ്ഞത്.
''ഞാനൊരു കായികതാരമാണെന്ന കാര്യം അധികമാർക്കും അറിയില്ല. ദേശീയ ബാസ്ക്കറ്റ് ബോൾ ചാമ്പ്യനും വനിതാ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. പിടി ഉഷയുടെ വേഷം അവതരിപ്പിക്കാൻ ഒരു സ്പോട്സ് താരമായ എന്നെക്കാളും മികച്ച മറ്റൊരാളില്ല. ഞാനൊരു ഓട്ടക്കാരി കൂടിയാണ്. നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുമുണ്ട്. അതുകൊണ്ട് ഏത് സ്പോർട്സ് ബയോപിക്കിലും അഭിനയിക്കാൻ അനുയോജ്യമാണ്. സിനിമയ്ക്ക് വേണ്ടി എന്നെ പരിശീലിപ്പിച്ച് സംവിധായകനോ നിർമ്മാതാവിനോ സമയം കളയേണ്ടി വരില്ല', ഉർവശി അഭിമുഖത്തിൽ പറഞ്ഞു.
അനീസ് ബസ്മിയുടെ കോമഡി ചിത്രമായ പഗൽപന്തിയാണ് ഉർവശിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. അനിൽ കപൂർ, ഇലിയാന ഡിക്രൂസ്, ജോൺ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഈ മാസം 22-ാം തിയതി ചിത്രം തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates