ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് നിരൂപക ശ്രദ്ധ നേടിയ ചിത്രമാണ്. തീയെറ്ററിൽ ചിത്രം വലിയ വിജയമായില്ലെങ്കിലും ഫഹദിന്റെ പ്രകടനവും സിനിമയുടെ ഇതിവൃത്തവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ചിത്രത്തിൽ പ്രവർത്തിച്ചതിന് ഫഹദ് ഫാസിലോ അമൽ നീരദോ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല എന്നാണ് അൻവർ റഷീദ് പറയുന്നത്. തങ്ങൾ വളരെ ആസ്വദിച്ച് ചെയ്ത സിനിമയാണ് ഇതെന്നും എന്ത് പ്രതിഫലം നേടുന്നു എന്നതിനേക്കാൾ പ്രധാനമായിരുന്നു സിനിമയ്ക്കുള്ളിലെ പ്രോസസ് എന്നുമാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അൻവർ റഷീദ് പറയുന്നത്.
‘2013ൽ പുറത്തിറങ്ങിയ ആമിയിലാണ് ഇതിനു മുമ്പ് ഞാനും ഫഹദും അമലും ഒന്നിച്ച് പ്രവർത്തിച്ചത്. ഞാൻ സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും എളുപ്പത്തിലും സന്തോഷത്തിലും ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്. അതുകൊണ്ട് തന്നെ ഞങ്ങളുടേതായ അനുഭവങ്ങൾ സിനിമകളിൽ കൊണ്ടുവരാനും നമ്മുടെ ഇടത്തിൽ നിന്നുകൊണ്ട് അത് സിനിമയാക്കാനും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് 'ട്രാൻസ്' സംഭവിക്കുന്നത്. ഏറ്റവും ആസ്വദിച്ച് ചെയ്ത സിനിമ ഇതാണ്. ഞങ്ങൾ മൂന്നു പേരെയും സംബന്ധിച്ച് 'ട്രാൻസ്' എന്ന സിനിമയിൽ നിന്ന് എന്ത് പ്രതിഫലം നേടുന്നു എന്നതിനേക്കാൾ പ്രധാനമായിരുന്നു സിനിമയ്ക്കുള്ളിലെ പ്രോസസ്. അതുകൊണ്ട് തന്നെ ഫഹദും അമലും ഒരു രൂപ പോലും പ്രതിഫലമായി ഈടാക്കിയിട്ടില്ല. അവരെന്നെ വിശ്വസിച്ചതിനും തന്ന സൗഹൃദത്തിനും ആത്മവിശ്വാസത്തിനും എപ്പോഴും ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു. മറ്റെല്ലാം നിസ്സാരമായിരുന്നു. അതായിരുന്നു ഞങ്ങൾക്ക് ട്രാൻസ്.' - അദ്ദേഹം പറഞ്ഞു.
ട്രാൻസിന്റെ പരാജയത്തേക്കുറിച്ചും അൻവർ റഷീദ് സംസാരിച്ചു. തന്റെ മറ്റ് സിനിമയേക്കാൾ ആളുകളെ രസിപ്പിക്കുന്ന ഘടകങ്ങൾ ഇതിൽ കുറവാണെന്ന വാദം താൻ അംഗീകരിക്കുന്നു. ട്രാൻസിലെ പരാജയം തന്നെ ബാധിച്ചിട്ടുണ്ടാകാമെന്നും പക്ഷേ അതിൽ നിന്നൊക്കെ താൻ മുന്നോട്ടുപോയെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ സിനിമ ഇന്റസ്ട്രിയിലെ നിരവധിപേർക്ക് ചിത്രം ഇഷ്ടമായെന്നും അദ്ദേഹം പറയുന്നു. മിഴ് സംവിധായകൻ കെ.വി. ആനന്ദ് എന്നെ വിളിച്ച് അഭിന്ദിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മലയാളത്തിൽ ഇറങ്ങിയ ടെക്നിക്കലി ബെസ്റ്റ് ഫിലിം ആണ് ട്രാൻസ് എന്ന് അദ്ദേഹം പറഞ്ഞു. അരുവിയുടെ സംവിധായകൻ അരുൺ പ്രഭു, തെലുങ്ക് സംവിധായകൻ പൂരി ജഗന്നാഥ് എന്നിവരും വിളിച്ച് അഭിനന്ദിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates