''മകളെ വിവാഹം കഴിപ്പിച്ചയയ്ക്കുന്നത് വരെ അച്ഛന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ ആണിപ്പോള്‍''; ധ്രുവിനെ ചേര്‍ത്ത് പിടിച്ച് വിക്രം, വീഡിയോ

ധ്രുവിനെപ്പോലെ ഒരു പുതുമുഖത്തെ കൊണ്ടു വരുമ്പോള്‍ കാമ്പുള്ള ഒരു കഥ ആവശ്യമായിരുന്നു.
''മകളെ വിവാഹം കഴിപ്പിച്ചയയ്ക്കുന്നത് വരെ അച്ഛന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ ആണിപ്പോള്‍''; ധ്രുവിനെ ചേര്‍ത്ത് പിടിച്ച് വിക്രം, വീഡിയോ
Updated on
1 min read

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനാകുന്ന 'ആദിത്യവര്‍മ്മ' തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് നടത്തിയിരുന്നു. ചിയാന്‍ വിക്രമും മകന്‍ ധ്രുവും തന്നെയായിരുന്നു ചടങ്ങിലെ മുഖ്യ ആകര്‍ഷണം. വേദിയില്‍ വെച്ച് വിക്രം മകനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

ധ്രുവിനെക്കുറിച്ച് ഏറെ അഭിമാനത്തോടെയായിരുന്നു വിക്രം സംസാരിച്ചത്. ധ്രുവിനെപ്പോലെ എനിക്ക് സംസാരിക്കാന്‍ അറിയില്ല, എന്ന് പറഞ്ഞാണ് വിക്രം സംസാരിച്ച് തുടങ്ങിയത്.  'ധ്രുവ് വേദിയില്‍ കയറിനിന്ന് എന്തു പറയുമെന്നായിരുന്നു എന്റെ ഇതുവരെയുള്ള ടെന്‍ഷന്‍. എന്നാല്‍ ഇപ്പോള്‍ ധ്രുവിന്റെ പ്രസംഗം കേട്ടപ്പോള്‍ അതൊക്കെ മറന്നു. പ്ലസ്ടു ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥിയുടെ അവസ്ഥയാണിപ്പോഴെനിക്ക്. 

ഏറെ വെല്ലുവിളി തന്ന സേതു എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പോലും ഈ ടെന്‍ഷന്‍ അനുഭവിച്ചിട്ടില്ല. മകളെ വിവാഹം ചെയ്തയയ്ക്കുന്നവരെ അച്ഛന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ തന്നെയാണ് എനിക്ക് ഇപ്പോള്‍ ധ്രുവിന്റെ കാര്യത്തില്‍. മകന്‍ അഭിനയത്തിലേക്ക് വരുമെന്ന പ്രതീക്ഷിച്ചിരുന്നേയില്ല. വളരെ ക്രിയേറ്റീവ് പേഴ്‌സണ്‍ ആണ് ധ്രുവ്. ഇഷ്ടമുള്ള എന്തു ജോലിയ്ക്ക് വേണമെങ്കിലും പൊക്കോളാന്‍ ഞാന്‍ ധ്രുവിനോടു പറഞ്ഞിരുന്നു. അവന്‍ അവന്റെ അച്ഛനെപ്പോലെ സിനിമയിലേക്കു തന്നെ വന്നു'- വിക്രം പറഞ്ഞു.

ധ്രുവിനെപ്പോലെ ഒരു പുതുമുഖത്തെ കൊണ്ടു വരുമ്പോള്‍ കാമ്പുള്ള ഒരു കഥ ആവശ്യമായിരുന്നു. നിര്‍മ്മാതാവ് മുകേഷ് സാറിനാണ് ഇക്കാര്യത്തില്‍ നന്ദി പറയേണ്ടതെന്നും വിക്രം വ്യക്തമാക്കി. ഈ സിനിമ ചെയ്യട്ടേയെന്നു ചോദിച്ചുകൊണ്ട് നിരവധി താരങ്ങള്‍ അദ്ദേഹത്തിനടുത്ത് എത്തിയിരുന്നു. എന്നാല്‍ ധ്രുവിനെക്കൊണ്ടേ ആദിത്യവര്‍മ്മ ചെയ്യിക്കൂ എന്നത് അദ്ദേഹമെടുത്ത തീരുമാനമാണെന്നും വിക്രം വ്യക്തമാക്കി.

ധ്രുവിന്റെ ഡബ്‌സ്മാഷ് വീഡിയോകള്‍ കണ്ടാണ് മുകേഷ് 'ആദിത്യവര്‍മ്മ'യിലേക്ക് താരത്തെ കാസ്റ്റ് ചെയ്തത്.  സിനിമയെക്കുറിച്ചറിഞ്ഞപ്പോള്‍ ഇത്ര ഹെവി ആയിട്ടുളള റോള്‍ ഈ ചെറുപ്രായത്തില്‍ ധ്രുവിനെക്കൊണ്ട് അഭിനയിച്ചു ഫലിപ്പിക്കാനാകുമോ എന്ന് ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്ന് വിക്രം പറയുന്നു. 

'ഇവിടെ എന്തു പറയണമെന്നു ഞാന്‍ കൃത്യമായി പഠിച്ചിട്ടാണ് വന്നത്. ഇതുവരെ പറഞ്ഞതൊക്കെ അതിന്റെ ധൈര്യത്തിലാണ്. ഇനി അച്ഛനെക്കുറിച്ച് പറയാന്‍ ഒന്നും പഠിക്കേണ്ടതില്ല. അച്ഛന്‍ നല്ലൊരു നടനാണെന്ന് അറിയാം. അതിലുപരി അച്ഛന്‍ നല്ലൊരു അച്ഛനും കൂടിയാണ്. എന്റെ അഭിനയവും സ്വഭാവവും നടത്തവുമെല്ലാം അപ്പ തന്നെയാണ്. അദ്ദേഹം ഇപ്പോള്‍ ഒരു ഇരുപതുകാരനാണെങ്കില്‍ എന്തെല്ലാം ചെയ്യുമായിരുന്നോ അതു തന്നെയാണ് ഞാനും സിനിമയില്‍ ചെയ്തിട്ടുള്ളത്. അച്ഛനും അമ്മയുമാണ് ഞാനിപ്പോള്‍ ഇവിടെ നില്‍ക്കാനുള്ള പ്രധാന കാരണം.' ധ്രുവ് വികാരാധീനനായി പറഞ്ഞു. ഇരുവരും ഒന്നിച്ച് പാട്ടുകൂടി പാടിയാണ് വേദി വിട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com