ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. മതസ്പര്‍ധ വളര്‍ത്തുന്നതും ഇസ്ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്നതുമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഒരുലക്ഷത്തിനടുത്ത് ഫോളോവേഴ്‌സ് ഉള്ള ട്വിറ്റർ ഹാൻഡിലാണ് നഷ്ടപ്പെട്ടത്.
'കൊറോണ വൈറസ് ബാധിച്ച് ഒരു ജമാഅത്തി മരിച്ചതിനു പിന്നാലെ അവരുടെ കുടുംബാംഗങ്ങളെ പരിശോധിക്കാന്‍ ചെന്ന ഡോക്ടര്‍മാരെയും പോലീസിനെയും അവര്‍ ആക്രമിച്ചെന്നു. ഈ മുല്ലമാരെയും സെക്കുലാര്‍ മാധ്യമങ്ങളെയും നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലണം', എന്നായിരുന്നു കഴിഞ്ഞ ദിവസം രംഗോലി ട്വീറ്റില്‍ കുറിച്ചത്.
മോദി-ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ നിരന്തരമായി ട്വീറ്റ് ചെയ്യുന്ന രംഗോലിക്ക് മതവിഭാഗീയത വളര്‍ത്തുന്ന ട്വീറ്റുകള്‍ ചെയ്തതിന്റെ പേരില്‍ ട്വിറ്റര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ട്വിറ്റര്‍ ദേശ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നാണ് രംഗോലി ഇതിനോട് അന്ന് പ്രതികരിച്ചത്.
ഇന്ത്യയില്‍ 2024 ലെ പൊതുതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നും രംഗോലി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. 2024 ലും മോദി അധികാരത്തില്‍ തുടരണമെന്നാണ് ആവശ്യം. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും മോദി രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ കരകയറ്റുമെന്ന് പറഞ്ഞ രംഗോലി തെരഞ്ഞെടുപ്പിന് വേണ്ടി കോടിക്കണക്കിന് രൂപ ചെലവാക്കേണ്ടി വരുന്നതിനാല്‍ അത് ബഹിഷ്‌കരിക്കാമെന്നും ട്വീറ്റില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates