മമ്മൂട്ടി ചിത്രത്തില്‍ നിന്ന് മേക്കപ്പിട്ട ശേഷം പിന്‍മാറി; മണി അടുത്ത സുഹൃത്ത്; സൗഹൃദത്തിന്റെ പേരില്‍ തീ തിന്നുന്നു: ജാഫര്‍ ഇടുക്കി

സിബിഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ എന്നെപ്പോലെയുള്ള ആളുകള്‍ മണിയുടെ സുഹൃത്തായിരുന്നോ അതോ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്ന ആളാണോ എന്നൊക്കെ തെളിയുകയുള്ളൂവെന്നും ജാഫര്‍
മമ്മൂട്ടി ചിത്രത്തില്‍ നിന്ന് മേക്കപ്പിട്ട ശേഷം പിന്‍മാറി; മണി അടുത്ത സുഹൃത്ത്; സൗഹൃദത്തിന്റെ പേരില്‍ തീ തിന്നുന്നു: ജാഫര്‍ ഇടുക്കി
Updated on
1 min read

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കേസില്‍പ്പെട്ടതോടെ സിനിമാ രംഗത്തുനിന്ന് ആരും വിളിക്കാതായെന്ന് നടന്‍ ജാഫര്‍ ഇടുക്കി. ആരോപണങ്ങള്‍ സ്വസ്ഥത നശിപ്പിച്ചതോടെ സിനിമയില്‍നിന്നു സ്വയം വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജാഫറിന്റെ തുറന്നു പറച്ചില്‍

കലാഭവന്‍ മണിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്‍പതു പേര്‍ തീ തിന്നു കൊണ്ടിരിക്കുകയാണ്. സൗഹൃദം ഉണ്ടായിരുന്നെന്നു പറഞ്ഞിട്ടു കാര്യമില്ല, സിബിഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ എന്നെപ്പോലെയുള്ള ആളുകള്‍ മണിയുടെ സുഹൃത്തായിരുന്നോ അതോ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്ന ആളാണോ എന്നൊക്കെ തെളിയുകയുള്ളൂവെന്നും ജാഫര്‍ പറയുന്നു. മണി വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ തന്നെ കൂട്ടുമായിരുന്നു. പലപ്പോഴും ഒരു റൂമിലായിരുന്നു ഉറക്കം പോലും. തന്റെ എറ്റവും അടുത്ത സുഹൃത്തായിരുന്നു മണിയെന്നും ജാഫര്‍ പറയുന്നു

മണിയുടെ മരണത്തിനു രണ്ടു ദിവസം മുമ്പ് ഞാനും പാടിയില്‍ ചെന്നിരുന്നു. അതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. സംഭവത്തിന് പിന്നാലെ സംവിധായകര്‍ എന്നെ സിനിമയില്‍ കാസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചു. വേറൊന്നും കൊണ്ടല്ല, അദ്ദേഹത്തെ അഭിനയിപ്പിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാകുമോ എന്ന് അവരും ഭയപ്പെട്ടുകാണും, കേസും കാര്യങ്ങളും ഉള്ളതല്ലേ എന്നിങ്ങനെയുള്ള ചിന്തകള്‍ സ്വാഭാവികമായും അവര്‍ക്കുണ്ടാകും. അതു പിന്നെ സിനിമാ സെറ്റുകളില്‍ സംസാരമായി, അങ്ങനെ ചാന്‍സുകള്‍ നഷ്ടപ്പെട്ടു. ഏകദേശം ഒരു കൊല്ലത്തോളം സിനിമാ ജീവിതത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നതായും ജാഫര്‍ പറഞ്ഞു.

മമ്മൂട്ടി നായകനായ അഭിനയിച്ച തോപ്പില്‍ ജോപ്പനില്‍ അഭിനയിക്കാന്‍ മേക്കപ്പ് ഇട്ടതിനു ശേഷമാണ് പിന്മാറിയത്. മേക്കപ്പ് ഇട്ട് ഇരുന്നതിനു ശേഷം വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നി. മണി ഭായി മരണപ്പെട്ടു രണ്ടു മാസത്തിനു ശേഷമായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. ആ സമയത്തു ഞാന്‍ പെട്ടെന്ന് കുറെ ഓര്‍മകളിലേക്കു പോയി. അങ്ങനെ അതു വേണ്ടെന്നു വെച്ചു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് തന്നെ ചേര്‍ത്തുവച്ച് ചാനലുകളിലും പത്രങ്ങളിലും വരുന്ന ആരോപണങ്ങള്‍ കുടുംബത്തിന് വലിയ വേദനയുണ്ടാക്കിയെന്നും ജാഫര്‍ അഭിമുഖത്തില്‍ പറയുന്നു

ആകെ തകര്‍ന്ന് ഇരിക്കുമ്പോഴാണ് ആശ്വാസമായി നാദിര്‍ഷ ഇക്ക വരുന്നത്. അവര്‍ക്കൊപ്പം അമേരിക്കന്‍ ട്രിപ്പിനു പോകാന്‍ എനിക്ക് അഡ്വാന്‍സും തന്നു. പക്ഷേ ആ ട്രിപ്പിനു ഞാന്‍ പോയില്ല. ആ തുക അവര്‍ തിരികെ ചോദിച്ചിട്ടുമില്ല. മഹേഷിന്റെ പ്രതികാരത്തിലെ വേഷത്തിനു നല്ല പ്രതികരണം ലഭിച്ചു നില്‍ക്കുമ്പോളായിരുന്നു മണിയുടെ മരണം. സിനിമയില്‍നിന്ന് അകന്നുപോയ എന്നെ നാദിര്‍ഷയാണ് വീണ്ടും തിരിച്ചു കൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ കട്ടപ്പനയിലെ ഹൃതിക് റോഷനില്‍ അഭിനയിച്ചു. രണ്ടാം വരവിലിപ്പോള്‍ പന്ത്രണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചതായും ജാഫര്‍ പറയുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com