മുംബൈ: അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ (53) മൃതദേഹം കബറടക്കി. മുംബൈയിലെ വേർസോവ ഖബർസ്ഥാനിൽ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ഖബറടക്കം നടന്നതെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച്, കനത്ത പൊലീസ് കാവലിൽ ആയിരുന്നു സംസ്‌കാരചടങ്ങുകൾ.
മക്കളായ ബബിൽ, അയാൻ, അടുത്ത കുടുംബാംഗങ്ങൾ, ഉറ്റ സുഹൃത്തുക്കൾ എന്നിവരടക്കം വളരെ കുറച്ച് പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സംവിധായകൻ വിശാൽ ഭരദ്വാജ്, നടനും അവതാരകനുമായ കപിൽ ശർമ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഇർഫാൻ ഇന്ന് ഭേദപ്പെട്ട ഇടത്തിൽ എത്തിച്ചേർന്നതായി കരുതുന്നെന്ന് ഖബറടക്കം സംബന്ധിച്ച വിവരങ്ങൾ നൽകാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അദ്ദേഹത്തിന്‍റെ കുടുംബം പറഞ്ഞു.''അദ്ദേഹത്തിന്‍റെ ശാന്തിക്കായി ഞങ്ങൾ പ്രാർഥിക്കുന്നു. രോഗത്തോട് പോരിടുന്നതിൽ അദ്ദേഹം ശക്തനായിരുന്നു. അദ്ദേഹത്തിന്‍റെ വേർപാടിന്‍റെ ആഘാതം മറികടക്കാൻ ഞങ്ങൾക്കും അതേ ശക്തി ലഭിക്കട്ടേയെന്ന് പ്രാർഥിക്കുന്നു" -കുറിപ്പിൽ പറയുന്നു.
വൻകുടലിലെ അണുബാധയെ തുടർന്ന് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇർഫാന്‍റെ അപ്രതീക്ഷിത മരണം. 2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates