

കൊച്ചി: മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ തുടങ്ങി. യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിന് പിന്നാലെയാണ് മുതിർന്ന നടിയെ തട്ടികൊണ്ടുപോകാൻ ശ്രമം നടത്തിയെന്ന വിവരം പുറത്തുവന്നത്. ഇരു സംഭവങ്ങളിലും പ്രതി സുനിൽകുമാർ (പൾസർ സുനി) തന്നെയാണ്.
നിർമാതാവ് ജോണി സാഗരികയുടെ സിനിമയിൽ അഭിനയിക്കാൻ കൊച്ചിയിലെത്തിയ മുതിർന്ന നടിയെ സുനിൽകുമാറിന്റെ സംഘം തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചെന്നാണ് കേസിൽ ആരോപിച്ചിരിക്കുന്നത്. അന്ന് ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു സുനിൽകുമാർ. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി ബ്ലാക്‌മെയിൽ ചെയ്യാനായിരുന്നു പദ്ധതി. ഇവർക്കൊപ്പം എത്തുമെന്നറിയിച്ചിരുന്ന മറ്റൊരു യുവനടിയെയും സംഘം ലക്ഷ്യമിട്ടിരുന്നു.
റെയിൽവേ സ്റ്റേഷനിൽനിന്ന് കുണ്ടന്നൂരിലെ ഹോട്ടലിലേക്കു കൊണ്ടുപോകുമെന്ന് നിർമാതാവിന്റെ ഓഫീസിൽ നിന്ന് സുനിൽകുമാർ നടിയെ വിളിച്ച് അറിയിച്ചിരുന്നു. സംഭവ ദിവസം ട്രെയിനിൽ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലെത്തിയ നടിയെ സുനിൽകുമാർ നിയോഗിച്ച മറ്റൊരാൾ വാഹനത്തിൽ കയറ്റി കൊണ്ടുപോയി. എന്നാൽ ഇതൊന്നുമറിയാതെ നിർമാതാവ് സുനിൽകുമാറിനെ മറ്റൊരു യാത്രയ്ക്ക് നിയോഗിച്ചു. ഇതോടെയാണ് തട്ടികൊണ്ടുപോകൽ സംഭവം പൊളിഞ്ഞത്. ഈ സംഭവത്തിന് നടന്ന് ഏകദേശം അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് യുവനടിയെ തട്ടികൊണ്ടുപോയ സംഭവമുണ്ടായത്. ഇതോടെയാണ് മുതിർന്ന നടി പരാതിയുമായി എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates