മുഹമ്മദ് ദി മെസഞ്ചര്‍ ഓഫ് ഗോഡ്: പ്രദര്‍ശനാനുമതി തടഞ്ഞത് കേന്ദ്രത്തിന്റെ കള്ളക്കളിയെന്ന് ബീനാപോള്‍

മുഹമ്മദ് ദി മെസഞ്ചര്‍ ഓഫ് ഗോഡ്: പ്രദര്‍ശനാനുമതി തടഞ്ഞത് കേന്ദ്രത്തിന്റെ കള്ളക്കളിയെന്ന് ബീനാപോള്‍
Updated on
1 min read

റാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാതിരുന്നതിന് കാരണം കേന്ദ്രസര്‍ക്കാരെന്ന് അക്കാദമി വൈസ് ചെയര്‍പേഴ്‌സണും ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാ പോള്‍ പറഞ്ഞു. കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേളയടക്കം നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്.

ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് ബീനാപോള്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രദര്‍ശനാനുമതി തേടി ആഴ്ചകള്‍ക്കു മുന്‍പേ അപേക്ഷ നല്‍കിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ സിനിമ പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന് അറിയിച്ചില്ല. മറുപടിയൊന്നും നല്‍കാതെ അപേക്ഷയെ അവഗണിച്ച് കേന്ദ്രം കേരളത്തോടുള്ള സമീപനം വെളിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. 

ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചതായി അറിയിക്കുന്നതു വഴിയുണ്ടാകുന്ന പ്രതിഷേധങ്ങള്‍ ഭയന്നാണ് മറുപടിയൊന്നും നല്‍കാത്തത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കള്ളക്കളിയാണ് വെളിപ്പെടുത്തുന്നതെന്നും ബീനാപോള്‍ വ്യക്തമാക്കി.

തിയ്യറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതിരേയും സ്ത്രീകള്‍ക്ക് പൊതു ഇടങ്ങള്‍ നിഷേധിക്കുന്നതിനെക്കുറിച്ചും സജീവമായ  സംവാദങ്ങളും പ്രതികരണങ്ങളും നടത്തിയ വേദിയാണ് ഐഎഫ്എഫ്‌കെയെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. അത്തരം സംവാദങ്ങളുടെ വേദിയായി ചലച്ചിത്രമേളകള്‍ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, വികെ ജോസഫ്, പി കുമാരന്‍, സിബി മലയില്‍, ജിപി രാമചന്ദ്രന്‍, മധു ജനാര്‍ദനന്‍, സിഎസ് വെങ്കിടേശ്വരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com