മലയാള സിനിമ ലോകത്തിന് വേദനയുള്ള ഒരു ഓർമയാണ് നടി മോനിഷ. മലയാളികളുടെ ഇഷ്ടനായികയായി മാറിയതിന് പിന്നാലെയായിരുന്നു മോനിഷയുടെ അപ്രതീക്ഷിത മരണം. ഇന്നും താരത്തിന്റെ സൗന്ദര്യവും മുടിയുമെല്ലാം ആഘേഷിക്കപ്പെടുന്നുണ്ട്. എന്നാൽ മോനിഷയ്ക്ക് ദേശിയ അവാർഡ് കൊടുത്തതിന് വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. മോനിഷയുടേതുപോലെ യാതൊരു ചലനങ്ങളും ഇല്ലാത്ത ഒരു മുഖം മലയാളത്തിൽ മറ്റൊരു നടിയിലും കണ്ടിട്ടില്ല എന്നാണ് ശാരദക്കുട്ടി ഫേയ്സ്ബുക്കിൽ കുറിച്ചത്.
‘മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ആരോടൊക്കെ ആയിരിക്കും അന്നവർ മത്സരിച്ചിരിക്കുക ? ആരൊക്കെ ആയിരുന്നിരിക്കും ജൂറി അംഗങ്ങൾ ? മലയാളത്തിൽ നിന്നുള്ള ജൂറി അംഗം ആരായിരുന്നിരിക്കും ? നഖക്ഷതങ്ങൾ കാണുമ്പോഴൊക്കെ ഇതേ സംശയങ്ങൾ ആവർത്തിച്ച് തോന്നുകയാണ്. ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തിൽ മറ്റൊരു നടിയിലും ഞാൻ കണ്ടിട്ടില്ല. പിന്നീടും എല്ലാ സിനിമകളിലും ആ നിർജ്ജീവത അവർ പുലർത്തി.എന്റെ മാത്രം തോന്നലാകുമോ ഇത് ?’ ശാരദക്കുട്ടി കുറിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വലിയ ചർച്ചയായിരിക്കുകയാണ് ശാരദക്കുട്ടിയുടെ കുറിപ്പ്. ചിലർ മോനിഷയുടെ അഭിനയം മോശമായിരുന്നെന്ന് പറയുമ്പോൾ മറ്റ് ചിലർ രൂക്ഷഭാഷയിലാണ് വിമർശിക്കുന്നത്. അത്ര ചെറിയ പ്രായത്തിൽ ചെയ്യാവുന്നതിന്റെ ഏറ്റവും മികച്ച രീതിയിലാണ് മോനിഷയുടെ അഭിനയം എന്നാണ് ചിലർ പറയുന്നത്. കൂടാതെ അകാലത്തിൽ വിടപറഞ്ഞ കലാകാരിയെ വിമർശിക്കുന്നതിനെതിരെയും ഒരു വിഭാഗം രംഗത്തെത്തുന്നുണ്ട്.
1986–ൽ തന്റെ പതിനഞ്ചാം വയസ്സിലാണ് മോനിഷയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിക്കുന്നത്. എം.ടി വാസുദേവൻനായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത നഖക്ഷതങ്ങൾ എന്ന സിനിമയിലെ ഗൗരി എന്ന കഥാപാത്രമാണ് മോനിഷയെ അവാർഡിന് അർഹയാക്കിയത്. മോനിഷയുടെ അരങ്ങേറ്റചിത്രമായിരുന്നു നഖക്ഷതങ്ങൾ. തുടർന്ന് നിരവധി സിനിമകളിൽ മോനിഷ അഭിനയിച്ചു. മലയാളത്തിലെ മുൻനിര താരമായി തിളങ്ങി നിൽക്കുന്ന സമയത്ത് 1992 ലായിരുന്നു അപകടത്തിൽ മോനിഷ മരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates