രണ്ട് മാസമുള്ള മകളെയുമെടുത്ത് സാഹസികയാത്ര; മലമുകളില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് സമീറ റെഡ്ഡി

രണ്ട് മാസമുള്ള മകളെയുമെടുത്ത് സാഹസികയാത്ര; മലമുകളില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് സമീറ റെഡ്ഡി

ഇപ്പോള്‍ പ്രസവശേഷം മറ്റൊരു അത്ഭുതം കാട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സമീറ.
Published on

ബോളിവുഡിലെ സൂപ്പര്‍ മമ്മിയാണ് സമീറ റെഡ്ഡി. തന്റെ ഗര്‍ഭകാലത്തെ ഓരോ അനുഭവങ്ങളും ആഘോഷമാക്കിയ താരം നിറവയറുമായി നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധനേടിയിരുന്നു. വെള്ളത്തിനടില്‍ പൂര്‍ണ്ണഗര്‍ഭിണിയായി ഫോട്ടോകള്‍ക്ക് സമീറ പോസ് ചെയ്തപ്പോള്‍ നെഞ്ചിടിപ്പോടെയും അല്‍പം അഭിമാനത്തോടെയുമാണ് അമ്മമാര്‍ അത് നോക്കിക്കണ്ടത്. 

ഇപ്പോള്‍ പ്രസവശേഷം മറ്റൊരു അത്ഭുതം കാട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സമീറ. തന്റെ രണ്ട് മാസം മാത്രം പ്രായമുള്ള മകള്‍ നൈറയെയുമെടുത്ത് കര്‍ണാടകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി താണ്ടിയിരിക്കുകയാണ് മുപ്പത്തിയഞ്ചുകാരിയായ സമീറ. സമുദ്രനിരപ്പില്‍ നിന്ന് 6300 അടി ഉയരമുള്ള മുല്ലയനഗരി കൊടുമുടിയാണ് സമീറ മകള്‍ക്കൊപ്പം കയറിയത്. കര്‍ണാടകയിലെ ചിക്ക്മംഗളൂരുവിലുള്ള മുല്ലയന്‍ഗിരി നീലഗിരിക്കും ഹിമാലയത്തിനും ഇടയില്‍ ഏറ്റവും കൂടുതല്‍ ഉയരമുള്ള അഞ്ചാമത്തെ കൊടുമുടിയാണ്.

ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഷോള്‍ കൊണ്ട് ആകെ മൂടിപ്പുതച്ച നിലയില്‍ നെഞ്ചില്‍ ചേര്‍ന്നുറങ്ങുന്ന മകളുമുണ്ട് വീഡിയോയില്‍. 'നൈറയുമായി മുല്ലയനഗിരി കൊടുമുടി കയറാന്‍ ഒരു ശ്രമം നടത്തി. ശ്വാസം കിട്ടാതായപ്പോള്‍ പാതിവഴി നിര്‍ത്തേണ്ടിവന്നു. 6300 അടി ഉയരമുള്ള ഇത് കര്‍ണാടകയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ഇത് തങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പ്രചോദനമായെന്ന് ഒരുപാട് അമ്മമാര്‍ എനിക്ക് മെസേജ് അയച്ചു. 

എന്റെ യാത്രാവിവരണങ്ങള്‍ക്ക് ഇത്രയും വലിയ ചലനം ഉണ്ടാക്കാനായി എന്നറിയുന്നതില്‍ ആവേശഭരിതയാണ് ഞാന്‍. ഒപ്പം കുഞ്ഞുള്ളതിനാല്‍ തളര്‍ന്നിരിക്കല്‍ സാധ്യമായിരുന്നില്ല എനിക്ക്. അത് കാരണം തളരരുതന്നെ ദൃഢനിശ്ചയമുണ്ടായിരുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ഞാന്‍ അവളെ മുലയൂട്ടി. കഷ്ടപ്പാട് ഒന്നുമുണ്ടായിരുന്നില്ല. സുഖകരമായിരുന്നു'- വീഡിയോയ്‌ക്കൊപ്പം സമീറ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com