വയര്‍ലസിലൂടെ പൊലീസിനെ വട്ടം കറക്കി താരമായി, ഇന്ന് ഉണക്കമീന്‍ വില്‍ക്കുന്ന തിരക്കില്‍; ഇത് 'ആക്ഷന്‍ഹീറോ' കോബ്ര രാജേഷ്

സിനിമ ഇല്ലാതായതോടെ ജീവിക്കാന്‍ വേണ്ടി ഉണക്കമീന്‍ കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍ താരം
വയര്‍ലസിലൂടെ പൊലീസിനെ വട്ടം കറക്കി താരമായി, ഇന്ന് ഉണക്കമീന്‍ വില്‍ക്കുന്ന തിരക്കില്‍; ഇത് 'ആക്ഷന്‍ഹീറോ' കോബ്ര രാജേഷ്
Updated on
1 min read

ലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. അക്കൂട്ടത്തില്‍ ഒരാളാണ് കോബ്ര.  വയര്‍ലസ് മോഷ്ടിച്ച് അതിലൂടെ പൊലീസുകാരെ മുഴുവന്‍ വട്ടം കറക്കിയ കോബ്ര മലയാളികളെ ചിരിപ്പിച്ചതിന് കണക്കില്ല. നാടകവും മിമിക്രിയുമായി കലാരംഗത്ത് സജീവനായിരുന്ന രാജേഷാണ് കോബ്രയായി എത്തിയത്. ആദ്യ സിനിമയിലെ കഥാപാത്രം തന്നെ ഹിറ്റായതോടെ അദ്ദേഹം കോബ്ര രാജേഷായി മാറി. എന്നാല്‍ ലോക്ക്ഡൗണ്‍ കോബ്ര രാജേഷിന്റെ സിനിമ ജീവിതത്തെ താല്‍ക്കാലികമായി ബ്രേക്ക് ഡൗണിലാക്കിയിരിക്കുകയാണ്. സിനിമ ഇല്ലാതായതോടെ ജീവിക്കാന്‍ വേണ്ടി ഉണക്കമീന്‍ കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍ താരം.

ആലപ്പുഴയിലെ വളഞ്ഞവഴി കടപ്പുറത്തിട്ട് മീന്‍ ഉണക്കി വില്‍പ്പന നടത്തുകയാണ് രാജേഷ്. ഓഖി ഏല്‍പ്പിച്ച ആഘാതത്തെ ചെറുത്ത് മുന്നോട്ടുപോകുന്നതിനിടെയാണ് രാജേഷിന്റെ ജീവിതത്തില്‍ കൊറോണ വെല്ലുവിളി ഉയര്‍ത്തിയത്. കടപ്പുറത്തിന് അടുത്തുള്ള വീട്ടിലാണ് രാജേഷ് താമസിച്ചിരുന്നത്. എന്നാല്‍ ആഞ്ഞടിച്ച ഓഖി കൊടുങ്കാറ്റില്‍ വീട് നിലം പൊത്തി. അന്നു മുതല്‍ വാടക വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്.

ആദ്യ  ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതല്‍ സിനിമകളില്‍ അവസരം ലഭിച്ചുവരികയായിരുന്നു. ചെറിയ വേഷങ്ങളിലൂടെ ജീവിക്കാനുള്ള വരുമാനം കിട്ടിത്തുടങ്ങിയിരുന്നു. അതിനിടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. സിനിമ വരുമാനം നിന്നതോടെയാണ് ജീവിക്കാന്‍ വേണ്ടി കോബ്ര രാജേഷ് ഉണക്കമീന്‍ വില്‍പ്പനയ്ക്ക് ഇറങ്ങിയത്. അമ്മയും ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് രാജേഷിന്റെ കുടുംബം. ഉണക്കമീന്‍ കച്ചവടം താല്‍ക്കാലിക ജീവനോപാധിയാണെന്നാണ് രാജേഷ് പറയുന്നത്. സിനിമ റീല്‍ കറങ്ങിത്തുടങ്ങുന്നതിനൊപ്പം തന്റെ ഇഷ്ടമേഖലയിലേക്ക് മടങ്ങാനാണ് കോബ്ര രാജേഷിന്റെ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com