

ഏറെക്കാലമായി അഭിനയരംഗത്ത് സജീവമായ ജയസൂര്യയ്ക്കാണ് മികച്ച നടനുള്ള സംസ്ഥാനചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. സൗബിന്‍ ഷാഹിറും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ രണ്ട് ചിത്രങ്ങളിലെ പ്രകടനമാണ് ജയസൂര്യയെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
വിപി സത്യന്‍ ആരാണെന്നു പോലും എനിക്കറിയില്ലായിരുന്നുവെന്നും കേരളത്തിന്റെ അഭിമാന ഫുട്‌ബോള്‍ താരമായിരുന്ന അദ്ദേഹത്തെപ്പോലൊരു വ്യക്തിയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനായതില്‍ സന്തോഷിക്കുന്നുവെന്നും ജയസൂര്യ പറയുന്നു.
മേരിക്കുട്ടി എന്ന ട്രാന്‍സ് സെക്ഷ്വലിന്റെ കഥാപാത്രത്തിനും വിപി സത്യന്‍ എന്ന ഫുട്‌ബോള്‍ ലെജന്‍ഡിന്റെ കഥാപാത്രത്തെ വെള്ളിത്തിരയില്‍ യാഥാര്‍ത്ഥ്യമാക്കിയപ്പോഴാണ് ജയസൂര്യ അവാര്‍ഡിനര്‍ഹനായത്. ജീവിതത്തില്‍ എല്ലാക്കാലത്തും എടുത്തുവയ്ക്കാന്‍ പറ്റുന്ന രണ്ട് കഥാപാത്രങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരത്തില്‍ വളരെയധികം സന്തഷിക്കുന്നു. ജൂറിയുടെ അംഗീകാരം ലഭിച്ചതില്‍ ഏറെ നന്ദി'- ജയസൂര്യ പറഞ്ഞു.
'ആദ്യമായാണ് അവാര്‍ഡ് കിട്ടുന്നത്. ഞാന്‍ മേരിക്കുട്ടിയ്ക്കും ക്യാപ്റ്റനും. രണ്ട് എക്‌സ്ട്രീം കഥാപാത്രങ്ങളാണ് രണ്ടും. പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷവാനാണ്. വി പി സത്യന്‍ ആരാണെന്നു പോലും എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിന് കിട്ടേണ്ട ഒരു ബഹുമതിയാണെന്ന് തോന്നുന്നു. വിപി സത്യനെന്നു പറയുന്ന വ്യക്തിയെ ഈ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ സാധിച്ചുവെന്നത് സന്തോഷം തരുന്ന കാര്യമാണ്.
ഞാന്‍ മേരിക്കുട്ടിയില്‍ രഞ്ജിത്തിനൊപ്പം നിര്‍മാതാവു കൂടിയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ സെക്‌സ് വര്‍ക്കേഴ്‌സ് ആയി ചിത്രീകരിച്ചിരുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായൊരു പ്രമേയത്തിലൂടെ അവതരിപ്പിച്ച് വ്യക്തമായ ഒരു ആഗ്രഹമുണ്ടെങ്കില്‍ ലക്ഷ്യത്തിലെത്താമെന്ന ഒരു സന്ദേശം പകര്‍ന്ന ചിത്രമായിരുന്നു ഞാന്‍ മേരിക്കുട്ടി. ഏറെ പേര്‍ എനിക്ക് അവാര്‍ഡ് ലഭിക്കുമെന്നു പറഞ്ഞെങ്കിലും പ്രതീക്ഷകളൊന്നും വച്ചു പുലര്‍ത്തിയില്ല. ഞാനിന്നു വരെ കണ്ടിട്ടില്ലാത്ത ഒരു പ്രസന്‍സ് എന്നിലുണ്ടായിരുന്നു എന്ന് തന്നെയാണ് തോന്നുന്നത്. അതിനൊക്കെയുള്ള ഒരു ടൂളായി ഞാന്‍ വര്‍ത്തിച്ചുവെന്നേയുള്ളൂ..' ജയസൂര്യ പറഞ്ഞു.
1999ല്‍ പത്രം എന്ന സിനിമയിലാണ് ജയസൂര്യ ആദ്യം അഭിനയിച്ചത്. പിന്നീട് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ 2000 മുതല്‍ സിനിമയില്‍ സജീവമായിരുന്നു. എന്നാല്‍ ഇതുതന്നെയാണ് തനിക്ക് അവാര്‍ഡ് ലഭിക്കാന്‍ പറ്റിയ കൃത്യസമയമെന്ന് പറയുന്നു ജയസൂര്യ. 'വൈകിപ്പോയി എന്ന തോന്നല്‍ ഇല്ല. കറക്റ്റ് ടൈം ആണിത്. നേരത്തെ കിട്ടിയാല്‍ ശെരിയാകില്ല, ഇത് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റാത്ത സമയത്ത് ആയിപ്പോയേനെ'- ജയസൂര്യ പറയുന്നു.
ജയസൂര്യക്ക് പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം അറിയിച്ച് ഭാര്യ സരിതയും രംഗത്തെത്തിയിരുന്നു. മേരിക്കുട്ടിയുടെ കഥാപാത്രത്തിന് തന്നാലാവും വിധമുള്ള സഹായങ്ങള്‍ ചെയ്ത് കൂടെ നിന്നിട്ടുണ്ടെന്ന് സരിത പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates