സജീവ് പിള്ളയ്ക്ക് മാമാങ്കവുമായി യാതൊരു ബന്ധവുമില്ല; കോടതി ഹര്‍ജി തള്ളി

മാമാങ്കത്തില്‍ നിന്ന് തന്നെ ഒഴിവാക്കി എന്ന് കാണിച്ചാണ് ചിത്രീകരണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി സജീവ് പിള്ള കോടതിയെ സമീപിച്ചിരുന്നത്
സജീവ് പിള്ളയ്ക്ക് മാമാങ്കവുമായി യാതൊരു ബന്ധവുമില്ല; കോടതി ഹര്‍ജി തള്ളി
Updated on
1 min read


കൊച്ചി; മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പിള്ള നല്‍കിയ ഹര്‍ജി കോടതി തള്ളി. സജീവിന് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയതോടെയാണ് എറണാകുളം ജില്ലാ കോടതി ഹര്‍ജി തള്ളിയത്. 

മാമാങ്കത്തില്‍ നിന്ന് തന്നെ ഒഴിവാക്കി എന്ന് കാണിച്ചാണ് ചിത്രീകരണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി സജീവ് പിള്ള കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ പൂര്‍ണാവകാശം സജീവ് പിള്ള, നിര്‍മാതാവായ വേണു കുന്നപ്പള്ളിക്ക് കൈമാറിയതായി കോടതി കണ്ടെത്തി. തിരക്കഥയ്ക്ക് ഉള്‍പ്പെടെ പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തില്‍ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റിയതായും നിര്‍മാതാവ് കോടതിയെ അറിയിച്ചു.
 
മുമ്പ് സിനിമകളൊന്നും ചെയ്തിട്ടില്ലാത്ത സജീവ് പിള്ള, ചിത്രീകരിച്ച ഒരു മണിക്കൂര്‍ രംഗങ്ങളില്‍ പത്തു മിനിറ്റ് സീനുകള്‍ പോലും സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണെന്നും ആരോപണം ഉന്നയിച്ചു. 13 കോടി രൂപയാണ് ഇതു മൂലം നഷ്ടമുണ്ടായതെന്നും സിനിമ വീണ്ടും ഷൂട്ട് ചെയ്യേണ്ട സാഹചര്യവുമുണ്ടായതായും നിര്‍മാതാവ് കോടതിയെ അറിയിച്ചു. തുടക്കക്കാരനായതിനാല്‍ വീഴ്ചകള്‍ സംഭവിച്ചാല്‍ തന്നെ സിനിമയില്‍ നിന്നും മാറ്റാവുന്നതാണെന്ന് സമ്മതിച്ച് സജീവ് പിള്ള നിര്‍മാതാവുമായി ഒന്നര വര്‍ഷം മുമ്പ് തന്നെ ഒപ്പു വച്ചിരുന്ന കരാറും കാവ്യ ഫിലിംസിനു വേണ്ടി കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.

മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 100 കോടിയോളം ചെലവഴിച്ച് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഒടുവിലാണ് സജീവ് പിള്ള മാമാങ്കത്തിന്റെ തിരക്കഥ തയാറാക്കിയത്. ഷൂട്ടിങ് പകുതിയില്‍ കൂടുതല്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉയരുന്നത്. ആദ്യം നടന്‍ ദ്രുവനെയാണ് ചിത്രത്തില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് സംവിധായകനേയും നിരവധി അണിയറ പ്രവര്‍ത്തകരേയും ഒഴിവാക്കുകയായിരുന്നു. സജീവ് പിള്ളയ്ക്ക് പകരം എം. പദ്മകുമാറാണ് സംവിധാനം ഏറ്റെടുത്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com