സല്‍മാന് ഒരുപാട് പ്രണയങ്ങളുണ്ടായിരുന്നു, അത് വിവാഹത്തില്‍ എത്താതിരുന്നതിന്റെ കാരണം ഇതാണ്; ശ്വേതാ മേനോന്‍ പറയുന്നു

'ഒരു ഡാന്‍സ്പാര്‍ട്ടിയില്‍ എന്റെ ദേഹത്ത് മദ്യം തെറിപ്പിച്ച ചെറുപ്പക്കാരനെ സല്‍മാന്‍ ഇടിക്കാനായി എണീറ്റു'
സല്‍മാന് ഒരുപാട് പ്രണയങ്ങളുണ്ടായിരുന്നു, അത് വിവാഹത്തില്‍ എത്താതിരുന്നതിന്റെ കാരണം ഇതാണ്; ശ്വേതാ മേനോന്‍ പറയുന്നു
Updated on
2 min read

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പ്രണയങ്ങള്‍ തകരുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി ശ്വേതാ മേനോന്‍. കാമുകിമാരില്‍ അമ്മയെ തിരയുന്നതാണ് സല്‍മാന്റെ പ്രണയനഷ്ടങ്ങള്‍ക്ക് കാരണമെന്നാണ് ശ്വേത പറയുന്നത്. സല്‍മാന്‍ നല്ല മനുഷ്യനാണെന്നും അദ്ദേഹം തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നെന്നും ശ്വേത പറഞ്ഞു. സല്‍മാനുമായി നല്ല സുഹൃത്തുക്കളായിരുന്നെന്നും തന്റെ ശരീരത്തില്‍ ഒരു ചെറുപ്പക്കാരന്‍ മദ്യം ഒഴിച്ചതിന് അയാളെ ഇടിക്കാന്‍ വരെ ഒരുങ്ങിയിട്ടുണ്ടെന്നു താരം കൂട്ടിച്ചേര്‍ത്തു.  മധു കെ മേനോന്‍ തയാറാക്കിയ ശ്വേതയുടെ അനുഭവക്കുറിപ്പിലാണ് സല്‍മാനുമായുള്ള സൗഹൃദത്തെക്കുറിച്ച് പറയുന്നത്. 

സല്‍മാന്‍ ഖാനെക്കുറിച്ച് ശ്വേത മേനോന്‍ പറയുന്നു

ബാന്ദ്ര ഘാറിലെ വീട്ടില്‍ താമസിക്കുമ്പോള്‍ എനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നു. ഉറക്കക്കുറവും ചിട്ടയില്ലാത്ത ഭക്ഷണരീതിയുമൊക്കെയാണ് പ്രശ്‌നമായത്. ഒരു ദിവസം എനിക്ക് കലശലായ പനി പിടിച്ചു. അന്നെന്നെ സഹായിച്ചത് ഫാഷന്‍ ഡിസൈനര്‍ വിക്രം ഫട്‌നസാണ്. വിക്രമിന്റെ അച്ഛനും അമ്മയും ഡോക്ടര്‍മാരായിരുന്നു. ബാന്ദ്ര ലിങ്ക് റോഡില്‍ ആയിരുന്നു അവരുടെ വീട്. പനിപിടിച്ച് കിടന്ന എന്നെ വിക്രം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.  വിക്രമിന്റെ അമ്മ എന്നെ പരിശോധിച്ചിട്ടു പറഞ്ഞു, 'ജീവിതശൈലിയില്‍ വന്ന മാറ്റമാണ് ശ്വേതയെ രോഗിയാക്കിയത്. ഇനി ആ വാടകവീട്ടില്‍ കഴിയേണ്ട. ശ്വേത ഇവിടെ ഞങ്ങള്‍ക്കൊപ്പം താമസിച്ചോളൂ'. അങ്ങനെ അവര്‍ക്കൊപ്പമായി താമസം.

ബാന്ദ്ര ഘാറിലെ വീട്ടില്‍ താമസിക്കുമ്പോള്‍ ഉറക്കക്കുറവും ചിട്ടയില്ലാത്ത ഭക്ഷണരീതിയുമൊക്കെയായി ആരോഗ്യപ്രശ്‌നങ്ങള്‍ വന്നു. ഫാഷന്‍ ഡിസൈനര്‍ സുഹൃത്ത് വിക്രമിന്റെ ഡോക്ടര്‍മാരായ അച്ഛനും അമ്മയുമാണ് എന്നെ അന്ന് പരിചരിച്ചത്. അങ്ങനെ ബാന്ദ്ര ലിങ്ക് റോഡില്‍ ഉള്ള അവരുടെ വീട്ടിലായി എന്റെ താമസം. അങ്ങനെ വിക്രം വഴിയാണ് ബാന്ദ്ര ഗ്യാങ്ങുമായിഅടുക്കുന്നത്. ഗ്യാങ്ങിലെ അംഗങ്ങള്‍ സ്ഥിരമായി സമ്മേളിക്കുന്ന ഒരു പാര്‍ക്കുണ്ട്, ജോഗേഴ്‌സ് പാര്‍ക്ക്. മോഡലുകളും സിനിമാക്കാരുമൊക്കെ പാര്‍ക്കില്‍ ജോഗിങ്ങിന് വരും. സല്‍മാനും സഹോദരന്മാരും ഇവിടെ വരാറുണ്ടായിരുന്നു. അങ്ങനെയാണ് സല്‍മാനെ പരിചയപ്പെടുന്നത്. വളരെപ്പെട്ടെന്നു തന്നെ എന്റെ നല്ല സുഹൃത്തുക്കളിലൊരാളായി.

'ബന്ധനി'ലാണ് ഞാന്‍ സല്‍മാനൊപ്പം അഭിനയിക്കുന്നത്. അതൊരു വലിയ ഹിറ്റായിരുന്നു. സാധാരണയായി മദ്യം കഴിക്കാത്ത ഞാന്‍ ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍ വെച്ച് വൈന്‍ കഴിച്ചു തലചുറ്റി വീണു. അന്ന് എന്നെ പൊക്കിയെടുത്ത് വീട്ടില്‍ എത്തിച്ചത് സല്‍മാനാണ്. മറ്റൊരിക്കല്‍ ഒരു ഡാന്‍സ്പാര്‍ട്ടിയില്‍ എന്റെ ദേഹത്ത് മദ്യം തെറിപ്പിച്ച ചെറുപ്പക്കാരനെ സല്‍മാന്‍ ഇടിക്കാനായി എണീറ്റു.'പോട്ടെ, പ്രശ്‌നമാക്കേണ്ട'എന്നു പറഞ്ഞ് ഞാന്‍ സല്‍മാനെ സമാധാനിപ്പിച്ചു നിര്‍ത്തുകയായിരുന്നു.

'ഒരിക്കല്‍ അമ്മയ്ക്ക് അസുഖമാണെന്നറിഞ്ഞ് ഞാന്‍ കോഴിക്കോട്ടേക്ക് മടങ്ങിയപ്പോള്‍ സല്‍മാനും എനിക്കൊപ്പം വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചു. ആ സമയം സല്‍മാന്‍ സോമി അലിയുമായി പ്രണയത്തിലായിരുന്നു. തെറ്റായ വാര്‍ത്ത വന്നത് സല്‍മാനുമായുള്ള സൗഹൃദത്തെ ബാധിക്കുമോ എന്നു ഞാന്‍ പേടിച്ചു. ഇത്തരം ആശങ്കകളോടെയാണ് പിന്നീട് ഞാന്‍ സല്‍മാനെ അഭിമുഖീകരിച്ചത്. പക്ഷേ, വളരെ കൂളായാണ് അദ്ദേഹം ആ സാഹചര്യത്തെ സമീപിച്ചത്. സോമിയെ ഫോണില്‍ വിളിച്ച് എനിക്കു തന്നു. ഞാന്‍ സോമിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. 'ഞാനതൊന്നും കാര്യമാക്കിയിട്ടില്ല', എന്നായിരുന്നു സോമിയുടെ മറുപടി. അന്ന് സല്‍മാന്‍ തന്ന ഉപദേശം ഞാനോര്‍ക്കുന്നു, 'നമ്മുടെ ജീവിതത്തില്‍ക്കയറി അന്യന്‍മാര്‍ സംസാരിക്കാന്‍ വന്നാല്‍, കരയുകയല്ല, പോടാ പുല്ലേ എന്നു പറയുകയാണ് വേണ്ടത്'.

മദ്രാസി അമ്മ എന്നാണ് തന്നെ സല്‍മാന്‍ വിളിച്ചിരുന്നത്. .'ബോയ്ഫ്രണ്ടിനോടുള്ള ശ്വേതയുടെ കെയറിങ്ങ് കണ്ടാല്‍ അമ്മ എന്നു വിളിക്കാന്‍ തോന്നും' സല്‍മാന്‍ അന്ന് പറയുമായിരുന്നു. എന്നാല്‍ ഈയൊരു സ്വഭാവമായിരിക്കണം അദ്ദേഹത്തിന്റെ പ്രണയങ്ങള്‍ തകര്‍ത്തത്. ഓരോരോ കാലത്ത് ഓരോരോ പ്രണയങ്ങള്‍ സല്‍മാനുണ്ടായിട്ടുണ്ട്. പക്ഷേ ഒന്നും വിവാഹത്തിലെത്തിയില്ല. അതിന്റെ കാരണമായി എനിക്കു തോന്നിയിട്ടുള്ളത്, സല്‍മാന്‍ ആരെയെങ്കിലും പ്രേമിച്ചാല്‍ നാലഞ്ചു മാസം അവര്‍ കാമുകിയായിരിക്കും, പിന്നെ കാമുകിയില്‍ അമ്മയെ തിരയാന്‍ തുടങ്ങും. ഞാനിതു പറഞ്ഞ് പലവട്ടം കളിയാക്കിയിട്ടുണ്ട്. എന്നിട്ടും സല്‍മാന് മനസ്സിലായില്ല. ഓരോ പ്രണയത്തകര്‍ച്ചയും സല്‍മാന് വലിയ ആഘാതമായിരുന്നു, അദ്ദേഹമത് പുറത്ത് കാണിച്ചിരുന്നില്ല എങ്കില്‍ പോലും. സംഗീത ബിജിലാനി അസ്ഹറുദ്ദീനെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചതറിഞ്ഞ് കരഞ്ഞ സല്‍മാനെ ഞാനിന്നും മറന്നിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com