ചെന്നൈ : നടന്‍ സൂര്യയെ ചെരിപ്പൂരി അടിക്കണമെന്ന ആഹ്വാനവുമായി ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത് ഒരു ലക്ഷം രൂപ നല്‍കുമെന്ന് ധർമ്മ പറഞ്ഞു. വിദ്യാര്‍ത്ഥികളെയും കുട്ടികളെയും സൂര്യ വഴിതെറ്റിക്കുകയാണെന്നും സൂര്യയുടെ ഉടമസ്ഥതയിലുള്ള അഗരം ഫൗണ്ടേഷന്‍ തീര്‍ത്തും മോശമായ പ്രസ്ഥാനമാണെന്നുമായിരുന്നു ധർമ്മ പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ പാര്‍ട്ടി തന്നെ ഇയാളെ തള്ളി രംഗത്തെത്തി.
‘അഞ്ച് വയസ്സ് മുതലാണ് കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കേണ്ടതെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നത്. ഒന്നാംക്ലാസ് മുതലാണ് കുട്ടികള്‍ പഠനം തുടങ്ങേണ്ടത്. കമ്മ്യൂണിസ്റ്റുകളുടെ അടുത്തുനിന്നും ദ്രാവിഡ കക്ഷികളില്‍ നിന്നും പണം വാങ്ങിയാണ് സൂര്യ ഇങ്ങനെ ചെയ്യുന്നത്. ഇത് നിയമങ്ങള്‍ക്കും സര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്കും എതിരാണ്. ഇതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് സൂര്യയെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍, എവിടെ സൂര്യയെ കാണുന്നോ അവിടെവെച്ച് ചെരിപ്പൂരി അടിക്കണം. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി പ്രസിഡന്റ് അര്‍ജുന്‍ സമ്പത്തിന്റെ വകയായി ഒരു ലക്ഷം രൂപ നല്‍കുമെന്നുമായിരുന്നു പരാമര്‍ശം.
പ്രസ്താവന വിവാദമായതോടെ ഹിന്ദു മക്കള്‍ കക്ഷി അധ്യക്ഷൻ അര്‍ജുന്‍ സമ്പത്ത് വിവാദപരാമർശം നടത്തിയ ധർമ്മയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. താനോ പാര്‍ട്ടിയോ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു അർജുന്റെ വിശദീകരണം. നീറ്റ് പരീക്ഷയ്‌ക്കെതിരായ സൂര്യയുടെ പരാമര്‍ശം അറിവില്ലായ്മയാണെന്നും അതും മനുസ്മൃതിയും തമ്മില്‍ എന്താണ് ബന്ധമെന്നും അര്‍ജുന്‍ സമ്പത്ത് ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates