'ഹിന്ദി സിനിമയിലെ ആരും എനിക്ക് ജോലി തന്നില്ല, എന്നെ ആവശ്യമില്ലെന്ന് മുഖത്തുനോക്കി പറഞ്ഞു'; റഹ്മാന് പിന്നാലെ റസൂല്‍ പൂക്കുട്ടിയും

നെപ്പോട്ടിസത്തെക്കുറിച്ച് ഇവിടെനടക്കുന്ന ചര്‍ച്ചയുടെ രീതി തനിക്ക് ഇഷ്ടമാവുന്നില്ലെന്നും അതിനാല്‍ തനിക്ക് അവസരം തരാത്തതിന് ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നുമാണ് അദ്ദേഹം കുറിച്ചത്
'ഹിന്ദി സിനിമയിലെ ആരും എനിക്ക് ജോലി തന്നില്ല, എന്നെ ആവശ്യമില്ലെന്ന് മുഖത്തുനോക്കി പറഞ്ഞു'; റഹ്മാന് പിന്നാലെ റസൂല്‍ പൂക്കുട്ടിയും
Updated on
1 min read

ഴിഞ്ഞ ദിവസമാണ് ബോളിവുഡില്‍ തനിക്കെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എആര്‍ റഹ്മാന്‍ വ്യക്തമാക്കിയത്. അതിന് പിന്നാലെ ബോളിവുഡിലെ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ് സൗണ്ട് ഡിസൈനറും ഓസ്‌കര്‍ അവാര്‍ഡ് ജേതാവുമായ റസൂല്‍ പൂക്കുട്ടി. ഹിന്ദി സിനിമയില്‍ ആരും തനിക്ക് അവസരം നല്‍കാതിരുന്നത് തന്നെ തകര്‍ച്ചയിലേക്ക് നയിച്ചു എന്നാണ് റസൂല്‍ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ഓസ്‌കര്‍ ലഭിച്ചതുകൊണ്ടാണ് റഹ്മാന് ബോളിവുഡില്‍ അവസരം കുറഞ്ഞതെന്ന് പറഞ്ഞുകൊണ്ട് സംവിധായകന്‍ ശേഖര്‍ കപൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ഓസ്‌കര്‍ ലഭിക്കുന്നത് ബോളിവുഡിലെ അന്ത്യചുംബനം പോലെയാണെന്നായിരുന്നു അദ്ദേഹം കുറിച്ചത്. ബോളിവുഡിന് കൈകാര്യം ചെയ്യുന്നതിനേക്കാള്‍ അപ്പുറം കഴിവുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ശേഖര്‍ കുറിച്ചു. ഇത് റീട്വീറ്റ് ചെയ്തതിന് ശേഷമാണ് ഓസ്‌കറിന് ശേഷം തനിക്കു നേരിടേണ്ടിവന്ന വിവേചനങ്ങളെക്കുറിച്ച് തുറന്നടിച്ചത്. 

ഓസ്‌കര്‍ ലഭിച്ചതിന് ശേഷം ഹിന്ദി സിനിമയില്‍ ആരും എന്ന വിളിക്കാതിരുന്നത് എന്നെ തകര്‍ച്ചയുടെ വക്കില്‍ എത്തിച്ചിരുന്നു. പക്ഷേ ഇതര ഭാഷാ ചിത്രങ്ങള്‍ എന്നെ ചേര്‍ത്തുപിടിച്ചു. ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ലെന്ന് എന്റെ മുഖത്തുനോക്കി പറഞ്ഞ നിര്‍മാണ കമ്പനികളുണ്ട്. പക്ഷേ ഇപ്പോഴും ഞാന്‍ എന്റെ ഇന്റസ്ട്രിയെ സ്‌നേഹിക്കുന്നു. കാരണം എന്നെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത് ബോളിവുഡാണ്. എന്നെ വിശ്വസിക്കുന്ന ഒരുപാട്‌പേര്‍ ഇവിടെയുണ്ട്. ഇപ്പോഴും അവരുണ്ട്. എനിക്ക് ഹോളിവുഡിലേക്ക് എളുപ്പത്തില്‍ മാറാം. പക്ഷേ ഞാന്‍ ചെയ്തില്ല, ഇനി ചെയ്യുകയുമില്ല. ഇന്ത്യയിലെ വര്‍ക്കാണ് എനിക്ക് ഓസ്‌കര്‍ നേടിത്തന്നത്. കൂചാതെ നിരവധി പുരസ്‌കാരങ്ങളും എന്നെതേടിയെത്തി. എല്ലാം ഇവിടെ ചെയ്ത വര്‍ക്കുകള്‍ക്കായിരുന്നു. നമ്മളെ താഴെവീഴ്ത്താന്‍ നിരവധി പേര്‍ എപ്പോഴും ശ്രമിക്കും. മറ്റുള്ളവരേക്കാള്‍ ഇവിടത്തെ ജനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്. ഇതേക്കുറിച്ച് ഞാന്‍ എന്റെ സുഹൃത്തുക്കളോടും മറ്റും ചര്‍ച്ചചെയ്തിരുന്നു. അവര്‍ പറഞ്ഞത് ഇത് ഓസ്‌കര്‍ ശാപമാണെന്നാണ്. എല്ലാവരും ഇത് നേരിടേണ്ടതായി വരും. ആഘട്ടം കടന്നുപോകാന്‍ കഴിഞ്ഞതില്‍ അഹ്ലാദമുണ്ട്. ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുക, ആളുകള്‍ക്ക് നിങ്ങളെ വേണ്ടെന്ന് അറിയുക. ഇത് വലിയ യാഥാര്‍ത്ഥ്യമാണ്. - റസൂല്‍ കുറിച്ചു. 

ഓസ്‌കാര്‍ ശാപം കഴിഞ്ഞെന്നും ഞങ്ങള്‍ അതിനെ അതിജീവിച്ചുവെന്നും മറ്റൊരു ട്വീറ്റില്‍ കുറിച്ചു. നെപ്പോട്ടിസത്തെക്കുറിച്ച് ഇവിടെനടക്കുന്ന ചര്‍ച്ചയുടെ രീതി തനിക്ക് ഇഷ്ടമാവുന്നില്ലെന്നും അതിനാല്‍ തനിക്ക് അവസരം തരാത്തതിന് ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നുമാണ് അദ്ദേഹം കുറിച്ചത്. എന്നാല്‍ നെപ്പോട്ടിസത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കാന്‍ അദ്ദേഹം മറന്നില്ല സ്വജനപക്ഷപാതം എന്നത് ഏറ്റവും വിലകുറഞ്ഞതും സങ്കല്‍പ്പിക്കാന്‍ കഴിയാത്തതുമായ അഴിമതിയാണ് എന്നാണ് അദ്ദേഹം കുറിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com