ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഇനി കാത്ത് നിൽക്കേണ്ട. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വളരെ വേഗം ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനം എയർപോർട്ടിൽ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതിനായി പ്രത്യേക എ ഇടനാഴി ദുബൈ എയർപോർട്ടിൽ ഒരുക്കിയിട്ടുണ്ട്.
ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വേണ്ടി യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകളോ, വിരലടയാളമോ ഒന്നും നൽകേണ്ട ആവശ്യമില്ല. പകരം എ ഐ ഇടനാഴിയിലൂടെ കടന്ന് പോകുമ്പോൾ നിർമ്മിത ബുദ്ധി നിങ്ങളെ തിരിച്ചറിയുകയും തുടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്യും.
അത്യാധുനിക സ്കാനിംഗ് സാങ്കേതികവിദ്യകൾ, മുഖം തിരിച്ചറിയൽ (Face Recognition), സ്മാർട്ട് സെൻസറുകൾ എന്നിവ എ ഐ ഇടനാഴിയിൽ സജ്ജീകരിച്ചിട്ടുണ്ട്. അവയുടെ പ്രവർത്തനമാണ് നടപടികൾ വേഗത്തിലാകുന്നത്.
ഒരേ സമയം പത്ത് പേരുടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. പുതിയ സംവിധാനത്തിലൂടെ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും യാത്രക്കാർക്ക് മികച്ച അനുഭവം ഒരുക്കാൻ കഴിയുമെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു. ദുബൈയുടെ ഈ മാതൃക ഭാവിയിൽ കൂടുതൽ വിമാനത്താവളങ്ങൾ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
