

ദുബൈ: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ സ്കൂൾ പഠനം ഓൺലൈനാക്കി മാറ്റിയിരുന്നു. യുഎഇയിൽ ഏപ്രിൽ 17 വരെ ഓൺലൈൻ പഠനം ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതേ തുടർന്ന് അപ്രതീക്ഷിത സാഹചര്യങ്ങളിൽ ഓൺലൈൻ പഠനത്തിലേക്ക് മാറേണ്ടി വരുമ്പോൾ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച് ഡിഎ) വ്യക്തമാക്കി.
ഇതിനായി അതോറിട്ടി ഇഫക്റ്റീവ് ഡിസ്റ്റൻസ് ലേണിങ് ക്വാളിറ്റി എക്സ്പെക്റ്റേഷൻസ് എന്ന പേരിൽ മാർഗരേഖ പ്രസിദ്ധീകരിച്ചു.
ഓൺലൈൻ ക്ലാസുകളിൽ വെറുതെ ലോഗിൻ ചെയ്താൽ മാത്രം പോരെന്നും കുട്ടികൾ പാഠഭാഗങ്ങൾ പഠിപ്പിക്കുമ്പോൾ അവയുമായി പൊരുത്തപ്പെടുന്നുണ്ടെന്നും അത് മനസ്സിലാക്കുന്നുണ്ടെന്നും ഉറപ്പാക്കാണമെന്ന് മാർഗരേഖയിൽ നിർദ്ദേശിക്കുന്നുണ്ട്.
ഇന്റർനെറ്റ് സൗകര്യമോ വീട്ടിൽ മുതിർന്നവരുടെ സഹായമോ ഇല്ലാത്ത കുട്ടികളെ പ്രത്യേകം പരിഗണിക്കണം. ഓൺലൈൻ പഠനത്തിൽ ഗുണനിലവാരത്തിന് സമയ ദൈർഘ്യത്തേക്കൾ മുൻഗണന നൽകണം. തുടർച്ചയായി കമ്പ്യൂട്ടർ സ്ക്രീനിന് മുന്നിലിരുന്ന്പഠിക്കുന്നതിന് പകരം കുട്ടികളെ അവരുടെ പ്രായം അനുസരിച്ച് പാഠ്യപ്രവർത്തനങ്ങൾ നൽകണം.
പരീക്ഷകളുടെ മേൽ അമിതമായ പ്രാധാന്യം നൽകുന്നത് കുറയ്ക്കുകയും കുട്ടികളുടെ സംശയങ്ങൾ തീർത്ത് പാഠഭാഗങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന നിലയിലുള്ള വിലയിരുത്തലുകൾ നടത്തണം.
ഓൺലൈൻ പഠനകാലത്ത് കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാനും സൈബർ ബുള്ളിയിങ് പോലുള്ള ഭീഷണികളിൽ നിന്ന് അവരെ സംരക്ഷിക്കാനും സ്കൂളുകൾക്ക് ബാധ്യതയുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്കും ചെറിയ ക്ലാസുകളിലെ കുട്ടികൾക്കും പ്രത്യേക പരിഗണന നൽകണം.ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ മേൽ അമിതഭാരം നൽകരുതെന്നും സ്കൂളുകൾക്ക് നിർദ്ദേശമുണ്ട്.
ഇത് നിലവിൽ മാത്രമല്ല, ഭാവിയിലും സ്കൂളുകൾക്ക് റഫറൻസായി ഉപയോഗിക്കാവുന്ന സ്ഥിരമായ മാർഗരേഖയാണെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നിലവിലെ പഠനരീതികൾ ഈ മാനദണ്ഡങ്ങൾക്കനുസരിച്ചാണോ എന്ന് സ്കൂളുകൾ സ്വയം വിലയിരുത്തണം എന്നും കെഎച്ച് ഡിഎ നിർദ്ദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates