

ദുബൈ: പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ദുബൈ പൊലീസ്. തട്ടിപ്പ് സംഘങ്ങൾ ജോലി ഒഴിവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കും. ഈ പരസ്യങ്ങൾ വിശ്വസിച്ച് ബന്ധപെടുന്നവരുടെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ ആരംഭിപ്പിക്കും. അതിന് ശേഷം നിയമവിരുദ്ധമായി ലഭിക്കുന്ന പണം ഈ അക്കൗണ്ടുകളിലൂടെ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്.
സോഷ്യൽ മീഡിയയിൽ പരസ്യത്തിലൂടെ പ്രവാസി യുവാവ് തട്ടിപ്പ് സംഘത്തെ ബന്ധപെട്ടു. സാമ്പത്തിക സേവനങ്ങൾ നൽകുന്ന സ്ഥാപനമാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പ് സംഘം, കമ്പനിയുടെ പ്രവർത്തങ്ങൾക്കായി സ്വന്തം പേരിൽ പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുകയോ നിലവിലുള്ള അക്കൗണ്ട് ഉപയോഗികുകയോ യുവാവിനോട് ആവശ്യപ്പെട്ടു.
ഇതോടെ യുവാവിന്റെ അക്കൗണ്ടിലെക്ക് പണം എത്താൻ തുടങ്ങി. ഈ പണം ഉടൻ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഓരോ ഇടപാടിനും യുവാവിന് കമ്മീഷനും സംഘം വാഗ്ദാനം ചെയ്തു.
യുവാവിന്റെ അക്കൗണ്ടിൽ നിന്ന് നിരന്തരമായി ഇടപാടുകൾ നടത്തുന്നത് കണ്ട ബാങ്ക് ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് യുവാവിനെ ചോദ്യം ചെയ്തു. അപ്പോഴാണ് താൻ ഒരു തട്ടിപ്പ് സംഘത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് യുവാവിന് മനസിലായത്. നിയമപരമായ ജോലിയാണെന്ന് കരുതി ലഭിച്ച നിർദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ് യുവാവിന്റെ മൊഴി.
ഇത്തരം തട്ടിപ്പുകളിൽ ഇരകളുടെ ബാങ്ക് അക്കൗണ്ടുകൾ അവരുടെ അറിവില്ലാതെയും നിയമവിരുദ്ധ ഇടപാടുകൾക്ക് ഉപയോഗിക്കപ്പെടാം. ഇതോടെ പണം നഷ്ടപ്പെടുന്നതിന് പുറമെ നിയമനടപടികൾ നേരിടേണ്ട സാഹചര്യവും ഉണ്ടാകാം എന്നും ദുബൈ പൊലീസ് വ്യക്തമാക്കി.