

കുവൈത്ത് സിറ്റി: ലഹരി മരുന്ന് വിൽപ്പന നടത്താൻ ശ്രമിച്ച രണ്ട് ഇന്ത്യക്കാരെ വധശിക്ഷയ്ക്ക് വിധിച്ചു കുവൈത്ത് കോടതി. ഇരുവർക്കും രാജ്യത്തിന് പുറത്ത് നിന്ന് പ്രവർത്തിക്കുന്ന അധോലോക സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ കൂടി പരിഗണിച്ചാണ് ജഡ്ജി ഖാലിദ് അൽ തഹൂസ് അധ്യക്ഷനായ ക്രിമിനൽ കോടതിപ്രതികൾക്ക് വധ ശിക്ഷ വിധിച്ചത്.
കൈഫാൻ, ഷുവൈഖ് പ്രദേശങ്ങളിൽ നിന്ന് ആണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇവരിൽ നിന്ന് 22 കിലോഗ്രാം ലഹരി മരുന്നുകൾ പിടിച്ചെടുകയും ചെയ്തിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾക്ക് രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും അവരുടെ നിർദേശപ്രകാരം വിവിധയിടങ്ങളിൽ വിൽപ്പന നടത്താൻ കൊണ്ട് വന്നതാണ് ഈ ലഹരിവസ്തുക്കൾ എന്നും പൊലീസ് കണ്ടെത്തിയത്. പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ അധികൃതർ തായ്യാറായിട്ടില്ല.
അടുത്തിടെയാണ് മയക്കുമരുന്ന് കടത്തുകാർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്നതിനായി കുവൈത്ത് സർക്കാർ പുതിയ നിയമം നടപ്പിലാക്കിയത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ വധശിക്ഷയും,പിഴയും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകളാണ് കുവൈത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates