റിയാദ്: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി സൗദി തൊഴിൽ വകുപ്പ് നിർദേശങ്ങൾ പുറത്തിറക്കി. ജോലിസമയം,വിശ്രമം,ആഴ്ചയിലെ അവധി എന്നിവയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് പുതിയ നിർദേശങ്ങൾ. തൊഴിലാളികളുടെ മാനുഷിക അവകാശങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസം അവധി നൽകണമെന്നാണ് നിയമം. ഈ അവധി ദിവസം പണം നൽകി കമ്പനികൾ ജോലി ചെയ്യിക്കാറുണ്ട്. ഇനി മുതൽ അവധി ദിവസങ്ങളിൽ ജീവനക്കാരെ പണം നൽകി ജോലി ചെയ്യിക്കാൻ പാടില്ല. തൊഴിലാളികൾക്ക് നിർബന്ധമായും പൂർണ വിശ്രമം ലഭിക്കണം. അതിന് വേണ്ടിയാണ് പുതിയ നിർദേശം കൊണ്ട് വന്നിരിക്കുന്നത്എന്നും അധികൃതർ വ്യക്തമാക്കി.
ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലിസ്ഥലത്ത് തങ്ങാൻ പാടില്ല. തുടർച്ചയായി 5 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ല. ജോലി സമയത്തിനിടയിൽ പ്രാർഥനയ്ക്കും ഭക്ഷണത്തിനും കുറഞ്ഞത് 30 മിനിറ്റ് വിശ്രമ വേള നൽകണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു.
സർക്കാർ നിയമപ്രകാരം എല്ലാ തൊഴിലാളികൾക്കും വെള്ളിയാഴ്ചയാണ് ആഴ്ചയിലെ അവധിദിനം. എന്നാൽ തൊഴിലുടമയ്ക്ക് ബന്ധപ്പെട്ട ലേബർ ഓഫീസിനെ അറിയിച്ച ശേഷം ചില തൊഴിലാളികൾക്ക് മറ്റൊരു ദിവസം അവധി നിശ്ചയിക്കാം. നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കാതിരുന്നാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates