

ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ തെളിവില്ലാതെ 22 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന ഒഡിഷ സ്വദേശിയായ അര്‍ജുന്‍ ജാനിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. കൃത്യമായ തെളിവുകളില്ലാതെ ഒരാളുടെ ജീവിതത്തിലെ 22 വര്‍ഷങ്ങളാണ് ഇല്ലാതാക്കപ്പെട്ടതെന്ന് വ്യക്തമാക്കിയ കോടതി, ഇയാളെ പുനരധിവസിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിനും ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്.
2004ല്‍ ഒഡിഷയിലെ കൊറാപ്പുട്ടില്‍ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് അര്‍ജുന്‍ ജാനിയെ പോലീസ് അറസ്റ്റ് ചെയ്തത്. കമല, സോന്‍ബരി, രത്‌നൈ എന്നിവരാണ് കൊല്ലപ്പെട്ടത്. കേവലം സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത ഇയാളെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഏക ദൃക്‌സാക്ഷിയുടെ മൊഴി സംശയസ്പദവും വിശ്വസിക്കാന്‍ കഴിയാത്തതുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് അര്‍ജുന്‍ ജാനി സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി 3,157 ദിവസം വൈകിയെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഒഡിഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിന്റെ വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി ഹര്‍ജി നിരസിച്ചത്.
വിചാരണക്കോടതി തെളിവുകള്‍ ശരിയായി പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടെന്നും മൂന്നാംമുറയിലൂടെ ശേഖരിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അപ്പീല്‍ നല്‍കാന്‍ വൈകി എന്ന കാരണത്താല്‍ ഹൈക്കോടതി കേസ് തള്ളിയതോടെ, നീതി ലഭിക്കാതെ ഇയാള്‍ക്ക് 10 വര്‍ഷം കൂടി അധികമായി ജയിലില്‍ കഴിയേണ്ടി വന്നു. സമൂഹത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നീതി ഇപ്പോഴും വിദൂരത്താണ് എന്നതിന്റെ തെളിവാണിതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates