25ലക്ഷം നഷ്ടപരിഹാരം നല്‍കണം; മാപ്പ് പറയണം; യാത്രാവിലക്കില്‍ ഇന്‍ഡിഗോയ്ക്ക് എതിരെ നിയമനടപടിയുമായി കുനാല്‍ കമ്ര

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ചു എന്നാരോപിച്ച് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് എതിരെ നിയമനടപടിയുമായി സ്റ്റാന്റ്അപ് കൊമേഡിയന്‍ കുനാല്‍ കമ്ര.
25ലക്ഷം നഷ്ടപരിഹാരം നല്‍കണം; മാപ്പ് പറയണം; യാത്രാവിലക്കില്‍ ഇന്‍ഡിഗോയ്ക്ക് എതിരെ നിയമനടപടിയുമായി കുനാല്‍ കമ്ര
Updated on
1 min read

മുംബൈ: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ചു എന്നാരോപിച്ച് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് എതിരെ നിയമനടപടിയുമായി സ്റ്റാന്റ്അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. കമ്പനി മാപ്പു പറയണം, 25ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, യാത്രാവിലക്ക് റദ്ദ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കമ്ര ഇന്‍ഡിഗോയ്ക്ക് വക്കീല്‍ നോട്ടീസയച്ചു. 

സംഭവത്തെത്തുടര്‍ന്ന് തന്റ കക്ഷിക്കുണ്ടായ മാനസ്സിക സമ്മര്‍ദത്തിനും നേരത്തെ ഷെഡ്യൂള്‍ ചെയ്ത പരിപാടികള്‍ ക്യാന്‍സല്‍ ചെയത് കാരണമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനും നഷ്ട പരിഹാരം നല്‍കണമെന്ന് കമ്രയുടെ അഭിഭാഷകന്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഒരാഴ്ചത്തെ സമയമാണ് വിമാനക്കമ്പനിക്ക് കമ്ര നല്‍കിയിരിക്കുന്നത്. 

കമ്രയുടെ നടപടിയില്‍ അര്‍ണബ് ഗോസ്വാമിക്ക് പരാതിയില്ലെന്നും കാബിന്‍ ക്രൂവിനോട് ഇടപെടാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. 

ആറ് മാസത്തേക്കാണ് ഇന്‍ഡിഗോ കുനാലിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ മുംബൈ-ലഖ്‌നൗ യാത്രയ്ക്കിടെയായിരുന്നു സഹയാത്രികനായ അര്‍ണബിനെ കമ്ര ചോദ്യം ചെയ്തത്. താങ്കള്‍ ഒരു ഭീരുവാണോ മാധ്യമപ്രവര്‍ത്തകനാണോ അല്ലെങ്കില്‍ ദേശീയവാദിയാണോ എന്നു പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കമ്രയുടെ ചോദ്യം. അര്‍ണബിന്റെ അവതരണ ശൈലിയെ അനുകരിച്ചായിരുന്നു ചോദ്യം.

അര്‍ണബിനെ ചോദ്യം ചെയ്യുന്ന വിഡിയോ കുനാല്‍ കമ്ര ചൊവ്വാഴ്ച പോസ്റ്റ് ചെയ്തിരുന്നു. 'നേഷന്‍ വാണ്ട്‌സ് ടു നോ, അര്‍ണബ് ഭീരുവോ ദേശീയവാദിയോ' എന്നു തുടങ്ങിയാണ് കുനാല്‍ കമ്ര അര്‍ണബിനെ വിഡിയോയിലൂടെ പരിഹസിക്കുന്നത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതീയ കാരണങ്ങളാല്‍ മരിച്ച രോഹിത് വെമുലയുടെ അമ്മയ്ക്കു വേണ്ടിയാണു താന്‍ ഇങ്ങനെ ഒരു വിഡിയോ ചെയ്യുന്നതെന്നും ഇത്തിരിയെങ്കെിലും മനുഷ്യത്വം ഹൃദയത്തിലുണ്ടെങ്കില്‍ രോഹിതിന്റെ ആത്മഹത്യാ കുറിപ്പു വായിക്കണമെന്നും വിഡിയോയില്‍ കുനാല്‍ പറയുന്നുണ്ട്. ഇതിനു പിന്നാലെയായിരുന്നു യാത്രാവിലക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com