ന്യൂഡൽഹി: രാജ്യത്ത് അഞ്ചാം തലമുറ (5 ജി) ടെലികോം സേവനങ്ങൾ ലഭ്യമാക്കാനായി 5 ജി സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. വൊഡഫോൺ ഐഡിയ, ഭാരതി എയർടെൽ, രാജ്യത്തെ പ്രമുഖ ടെലികോം വ്യവസായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ എന്നീ കമ്പനികൾ ലേലത്തിൽ പങ്കെടുക്കും. അദാനിയുടെ കടന്നുവരവ് ലേലത്തിൻറെ പ്രധാന്യം വർധിപ്പിച്ചിട്ടുണ്ട്.
4 ജിയെക്കാൾ പത്തിരട്ടി വേഗമുള്ളതും 3 ജിയേക്കാൾ 30 മടങ്ങ് വേഗമുള്ളതുമാണ് 5 ജി. 72 ഗിഗാഹെർഡ്സ് ആണ് 20 വർഷത്തേക്ക് ലേലം ചെയ്യുന്നത്. അതായത് ലേലം നേടുന്നവർക്ക് സ്‌പെക്ട്രം ഉപയോഗിക്കാനുള്ള ലൈസൻസ് അവകാശം 20 വർഷത്തിലേക്കായിരിക്കും ലഭിക്കുക. ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ലേലപ്രക്രിയ വൈകുന്നേരം 6 മണി വരെ നീളും.
ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ക്യാബിനെറ്റ് 5 ജി ലേലത്തിന് അനുമതി നൽകിയത്. സ്‌പെക്ട്രത്തിന് മുൻകൂർ പണം അടയ്‌ക്കേണ്ട. 20 തവണയായി അടയ്ക്കാം. 10 വർഷം കഴിയുമ്പോൾ ആവശ്യമെങ്കിൽ സ്‌പെക്ട്രം മടക്കിനൽകാം. ശേഷിക്കുന്ന തവണകളുടെ കാര്യത്തിൽ ബാധ്യതയുണ്ടാവില്ല. നിലവിൽ നാല് കമ്പനികളും കൂടി ഏണസ്റ്റ് മണി ഡെപ്പോസിറ്റായി 21,800 കോടി രൂപ ലേലത്തിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. റിലയൻസ് ജിയോ ഏറ്റവും കൂടിയ തുകയായ 14,000 കോടിയും എയർടെൽ 5,500 , വൊഡാഫോൺ ഐഡിയ 2,200 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. നൂറ് കോടി രൂപ മാത്രമാണ് അദാനി ഗ്രൂപ്പ് എഎംഡിയായി നിക്ഷേപിച്ചത്.
ഇന്ത്യയിൽ തുടക്കത്തിൽ 13 നഗരത്തിലാവും 5 ജി സേവനം ലഭ്യമാവുക. ഗുജറാത്തിലെ അഹമ്മദാബാദിലും ജാംനഗറിലും ഗാന്ധിനഗറിലും ആദ്യംതന്നെ ലഭിക്കും. ബംഗളൂരു, ഛണ്ഡീഗഢ്, ഡൽഹി, ഹൈദരാബാദ്, പുണെ, ലഖ്‌നോ, മുംബൈ, കൊൽക്കത്ത നഗരങ്ങളും പട്ടികയിലുണ്ട്. തുടക്കത്തിൽ കേരളമില്ല. ലേലപ്രക്രിയയും മറ്റു നടപടികളും പ്രതീക്ഷിച്ച നിലയിൽ പുരോഗമിച്ചാൽ സെപ്തംബറോടെ 5 ജി സേവനം ലഭിച്ചുതുടങ്ങും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
