

ഡെറാഡൂണ്‍: കേദാര്‍നാഥിലെ മിന്നല്‍പ്രളയത്തിനുശേഷം 12 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ 702 പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍. മരിച്ചവരുടെ ഡിഎന്‍എ സാമ്പിളുകളും കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് ശേഖരിച്ച സാമ്പിളുകളും തമ്മില്‍ പൊരുത്തപ്പെടാതെ വന്നതോടെ ബന്ധുക്കളുടെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്.
വര്‍ഷങ്ങളായുള്ള ബന്ധുക്കളുടെ ഈ കാത്തിരിപ്പ് വളരെ വേദനാജനകമാണെന്ന് മരിച്ചവരെ തിരിച്ചറിയാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ 702 പേരുടെയും ഡിഎന്‍എ സാമ്പികളുകള്‍ തങ്ങളുടെ കൈവശം ഉണ്ട്. എന്നാല്‍ കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തമില്ലാത്തതിനാല്‍ അവരെ തിരിച്ചറിയുക എന്നത് പ്രയാസകരമായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
2013ലെ ദുരന്തത്തില്‍ മരിച്ചവരെ തിരിച്ചറിയുന്നതിനായി പൊലീസ് സാധ്യമായ ശ്രമങ്ങളെല്ലാം നടത്തിയിരുന്നു. 735 മൃതദേഹങ്ങളില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഇവ പരിശോധനയ്ക്കായി ബംഗളൂരുവിലെ പ്രത്യേക ലാബിലേക്ക് അയിച്ചു. ആറായിരത്തിലധികം ബന്ധുക്കളില്‍ നിന്ന് സാമ്പിളുകള്‍ പൊലീസ് ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 735 ഡിഎന്‍എ സാമ്പിളുകളുമായി പൊരുത്തപ്പെട്ടത് 33 എണ്ണം മാത്രമാണെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ എഡിജിപി അമിത് സിന്‍ഹ പറഞ്ഞു.
2013 ജൂണിലെ മിന്നല്‍പ്രളയം ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ വന്‍നാശമാണ് വിതച്ചത്. 6 കിലോമീറ്റര്‍ അകലെയുള്ള കേദാര്‍നാഥ് മലയില്‍നിന്നു മഞ്ഞുരുകി എത്തിയതോടെ മന്ദാകിനി നദിയിലെ ജലനിരപ്പു പെട്ടെന്ന് ഉയരുകയും ക്ഷേത്രനഗരത്തെ വിഴുങ്ങുകയുമായിരുന്നു. 4400 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. കേദാര്‍നാഥ് ശിവക്ഷേത്രത്തിനു സാരമായ കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും ക്ഷേത്രത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളും റോഡുകളുമെല്ലാം ഇല്ലാതായി. അവിടെ മുഴുവന്‍ മണ്ണ് അടിഞ്ഞുകൂടി. മൃതദേഹങ്ങള്‍ ആഴ്ചകളോളം നീക്കം ചെയ്യാനാകാത്ത സ്ഥിതിയുണ്ടായി. അപകടത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച കേദാര്‍നാഥ് തീര്‍ഥാടനം 2014 ജൂണിലാണ് പുനരാരംഭിച്ചത്.
Latest News: Twelve years after the devastating Kedarnath floods, the identity of many victims still remains shrouded in mystery
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
