ന്യൂഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കുന്ന എട്ടാമത് ശമ്പള കമ്മീഷന്റെ നിർദ്ദേശങ്ങൾ ചർച്ചയാകുന്നു. നിലവിലെ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്നും 69,000 രൂപയാക്കി ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം. 2026 ജനുവരി 1 മുതൽ പുതിയ പരിഷ്കരണങ്ങൾ മുൻകാല പ്രാബല്യത്തിൽ നടപ്പിൽവരുത്തണമെന്നും നിർദ്ദേശത്തിലുണ്ട്. ശമ്പള വർധനവിന് ആധാരമാക്കുന്ന ഫിറ്റ്മെന്റ് ഫാക്ടർ 2.57ൽനിന്നും 3.83 ആയി ഉയർത്താനും പ്രതിവർഷം 6 ശതമാനം ശമ്പള വർധനവ് നടപ്പിൽ വരുത്താനും ജീവനക്കാരുടെ യൂണിയനുകൾ എട്ടാം കേന്ദ്ര ശമ്പള കമ്മീഷന് സമർപ്പിച്ച നിർദ്ദേശങ്ങളിൽ പറയുന്നു. നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി ഇതു സംബന്ധിച്ച അന്തിമ മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്.
ഏഴാം ശമ്പള കമ്മീഷനിലെ 18 ശമ്പള സ്കെയിലുകൾ ലഘൂകരിച്ച് 7 പേ സ്കെയിലുകൾ മാത്രമാക്കി കുറയ്ക്കാൻ പുതിയ കമ്മീഷനു നിർദ്ദേശമുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും ശമ്പള നിർണ്ണയവും സുതാര്യമാക്കുമെന്നാണ് സംഘടനകളുടെ അവകാശവാദം. ഇടത്തരം ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം ഇതോടെ 1.35 ലക്ഷം മുതൽ 2.15 ലക്ഷം രൂപ വരെയായി ഉയർന്നേക്കും. പെൻഷൻ തുകയിലും തത്തുല്യമായ വർധനവ് ആവശ്യപ്പെട്ടിട്ടുണ്ട്. അവസാനമായി വാങ്ങുന്ന ശമ്പളത്തിന്റെ 67 ശതമാനമാക്കി പെൻഷൻ തുക ഉയർത്തണമെന്നതാണ് ആവശ്യം. നിലവിലെ ഏറ്റവും കുറഞ്ഞ പെൻഷൻ ഏകദേശം 9,000 രൂപയാണ്. പുതിയ ഘടനവരുന്നതോടെ ഇത് 22,500നും 25,200നും ഇടയിൽ വർദ്ധിച്ചേക്കുമെന്നതാണ് ജീവനക്കാരുടെ പ്രതീക്ഷ. പെറ്റേണിറ്റി അവധി വർധിപ്പിക്കുക, ജോലിക്കിടെ മരിക്കുന്ന ജീവനക്കാർക്കുള്ള നഷ്ടപരിഹാരവും ഇൻഷുറൻസും വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ ഉന്നയിക്കുന്നുണ്ട്.
പുതിയ ശമ്പളം എങ്ങനെ കണക്കാക്കാം?
എട്ടാം ശമ്പള കമ്മീഷൻ പരിഷ്കരണങ്ങൾ നടപ്പിലായാൽ പുതിയ ശമ്പളം കണക്കാക്കപ്പെടുന്നത് ഇങ്ങനെയാകും :
പഴയ അടിസ്ഥാന ശമ്പളം X ഫിറ്റ്മെന്റ് ഘടകം = പുതിയ അടിസ്ഥാന ശമ്പളം.
ഇതിനു പുറമെ ക്ഷാമബത്ത അലവൻസ് (ഡിഎ), വീട്ടുവാടക അലവൻസ് (എച്ച്ആർഎ), ഗതാഗത അലവൻസ് (ടിഎ) എന്നിവയും ഉൾപ്പെടും. ഫിറ്റ്മെന്റ് ഘടകത്തിലുണ്ടാകുന്ന ചെറിയമാറ്റംപോലും ശമ്പളത്തിൽ വലിയ വർധനവുണ്ടാക്കും.
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷനേഴ്സിന്റെയും ശമ്പളം, അലവൻസുകൾ, പെൻഷൻ ഘടന എന്നിവ പരിഷ്കരിക്കുന്നതിനായി സർക്കാർ രൂപീകരിച്ചതാണ് എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ. മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ പാനലിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവും ധനകാര്യ പ്രൊഫസറുമായ പുലക് ഘോഷ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പങ്കജ് ജെയിൻ എന്നിവരും ഉൾപ്പെടുന്നു. പത്തുവർഷത്തിലൊരിക്കലാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുക.
നിലവിൽ ഈ നിർദ്ദേശങ്ങളൊന്നും കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ലെങ്കിലും പരിഗണനയിലുണ്ട്. എന്നാൽ കഴിഞ്ഞ ഘട്ടങ്ങളിലൊന്നും നിർദ്ദേശിക്കപ്പെട്ട വർധനവ് ഉണ്ടായിട്ടില്ല എന്നത് പ്രതിസന്ധിയായി മുന്നിലുണ്ട്. 2016 ൽ ഏഴാം ശമ്പള കമ്മീഷൻ നിർദ്ദേശിച്ച കുറഞ്ഞ അടിസ്ഥാന ശമ്പളം 26,000 രൂപയും അംഗീകരിക്കപ്പെട്ടത് 18000 രൂപയുമായിരുന്നു. 50 ലക്ഷത്തോളം കേന്ദ്രസർക്കാർ ജീവനക്കാർക്കാണ് പുതിയ ശമ്പള പരിഷ്കരണത്തിന്റെ ഗുണഭോക്താക്കൾ. നിലവിലെ നിർദ്ദേശപ്രകാരം അത്രയധികം ആളുകൾക്ക് ശമ്പളംനൽകാൻ വൻ തുക സർക്കാർ കണ്ടെത്തേണ്ടിവരും. വരും ദിവസങ്ങളിൽ മന്ത്രിമാരുൾപ്പെടെ മറ്റു സ്റ്റേക്ക്ഹോൾഡർമാരുമായി കൂടിയാലോചിച്ചശേഷമായിരിക്കും എട്ടാം ശമ്പള കമ്മീഷൻ അന്തിമ തീരുമാനത്തിലെത്തുന്നത്. സർക്കാരിന്റെ സാമ്പത്തിക ശേഷിയും കമ്മീഷന്റെ ശുപാർശകളും പരിഗണിച്ചായിരിക്കും തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates