കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജിയുടെ ആഡംബര ഓഫീസ് കെട്ടിടത്തിന്റെ അനധികൃത ഭാഗങ്ങൾ ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. അഭിഷേക് ബാനർജിയുടെ സ്വന്തം ലോക്സഭാ മണ്ഡലമായ ഡയമണ്ട് ഹാർബറിലെ ആംതലയിലാണ് ശനിയാഴ്ച രാവിലെ മുതൽ നാടകീയമായ ഈ പൊളിച്ചുനീക്കൽ നടപടികൾ അരങ്ങേറിയത്.
രാവിലെ മുതൽ തന്നെ വൻ പോലീസ് സന്നാഹവും കേന്ദ്ര സേനയും ചേർന്ന് ഓഫീസ് പരിസരം പൂർണ്ണമായും ഗാർഡ് റെയിലുകൾ വെച്ച് വളഞ്ഞിരുന്നു. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മൂന്ന് വലിയ ബുൾഡോസറുകൾ സംഭവസ്ഥലത്ത് എത്തിച്ച്, ഓഫീസിന് മുന്നിലെ വലിയ ഷെഡും കെട്ടിടത്തിന്റെ മുൻഭാഗത്തെ പ്രധാന നിർമ്മിതികളും ഭരണകൂടം തകർക്കുകയായിരുന്നു. സത്ഗാച്ചിയ മണ്ഡലത്തിലെ പ്രാദേശിക ബി.ജെ.പി എം.എൽ.എയുടെ സാന്നിധ്യത്തിലായിരുന്നു ഈ അടിയന്തര നടപടി. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ കൂടിയാണ് അഭിഷേക് ബാനർജി.
ആംതല മാർക്കറ്റിന് സമീപം നിർമ്മിച്ചിരിക്കുന്ന ഈ വമ്പൻ അഞ്ചുനില ഓഫീസ് കെട്ടിടം, അംഗീകൃത നിർമ്മാണ പ്ലാനുകൾ പൂർണ്ണമായി ലംഘിച്ചാണ് നിർമ്മിച്ചതെന്ന് ഭരണകൂട വൃത്തങ്ങൾ വ്യക്തമാക്കി. കെട്ടിട നിർമ്മാണത്തിലെ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി വിശദീകരണം ആവശ്യപ്പെട്ട് തൃണമൂൽ നേതൃത്വത്തിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
അഭിഷേക് ബാനർജിയുടെ പിതാവ് അമിത് ബാനർജി ഉൾപ്പെടെ മൂന്ന് പേർക്ക് ജൂലൈ 15-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി ജില്ലാ ഭരണകൂട ഓഫീസിൽ വിചാരണയ്ക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നുവെന്നും എന്നാൽ ഇവർ ആരും തന്നെ ഈ ഹിയറിംഗിന് ഹാജരാകാത്തതിനെത്തുടർന്നാണ് കെട്ടിടം പൊളിച്ചുനീക്കാൻ അന്തിമ തീരുമാനമെടുത്തതെന്നും നടപടികൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആവശ്യമായ എല്ലാ നിയമപരമായ നടപടിക്രമങ്ങളും പാലിച്ചാണ് പൊളിച്ചുനീക്കൽ നടത്തിയതെന്നും ഇതിന് പിന്നിൽ യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഫീസ് ചട്ടങ്ങൾ ലംഘിച്ചാണ് നിർമ്മിച്ചതെന്നും ഭരണകൂടത്തിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ആംതല എം.എൽ.എ അഗ്നിശ്വർ നസ്കർ പ്രതികരിച്ചു.
ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചത്. ആംതലയിലെ ഓഫീസ് പൂർണ്ണമായും വിലയ്ക്ക് വാങ്ങിയ ഭൂമിയിൽ ആവശ്യമായ എല്ലാ ഔദ്യോഗിക അനുമതികളും വാങ്ങിയ ശേഷമാണ് നിയമപരമായി നിർമ്മിച്ചതെന്ന് അഭിഷേക് ബാനർജി വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പിയുമായി ജില്ലാ ഭരണകൂടം ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് ഈ തകർക്കൽ. ളിച്ചുനീക്കൽ നടപടിക്കിടെ ബി.ജെ.പി പ്രവർത്തകർ ഓഫീസ് വളപ്പ് വ്യാപകമായി തല്ലിത്തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഒഎസ്ഡിക്ക് തൃണമൂൽ കോൺഗ്രസ് കത്തയച്ചിട്ടുണ്ട്. ഈ വിഷയത്തിൽ അടിയന്തര വിചാരണ ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതിയെയും ഒപ്പം സുപ്രീം കോടതിയേയും സമീപിക്കുമെന്നും അഭിഷേക് ബാനർജി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates