മയക്കുമരുന്ന് കേസ്: നടി രാകുല്‍ പ്രീത് സിങ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍- വീഡിയോ

മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിനായി നടി രാകുല്‍ പ്രീത് സിങ് എന്‍ഫോഴ്‌സ്‌മെന്റിന് മുന്‍പാകെ ഹാജരായി
രാകുല്‍ പ്രീത് സിങ് , ഫെയ്‌സ്ബുക്ക്‌
രാകുല്‍ പ്രീത് സിങ് , ഫെയ്‌സ്ബുക്ക്‌
Updated on
1 min read

ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിനായി നടി രാകുല്‍ പ്രീത് സിങ് എന്‍ഫോഴ്‌സ്‌മെന്റിന് മുന്‍പാകെ ഹാജരായി. മയക്കുമരുന്ന് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ സാധ്യത അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹൈദരാബാദ് സോണല്‍ ഓഫീസിലാണ് നടി എത്തിയത്. 

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം തെലുഗു നടി ചാര്‍മി കൗര്‍, സിനിമാ സംവിധായകന്‍ പുരി ജഗനാഥ് എന്നിവരില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് മൊഴിയെടുത്തിരുന്നു. മയക്കുമരുന്ന് കേസില്‍ സിനിമാ താരങ്ങളായ രാകുല്‍ പ്രീത് സിങ്, റാണ ദഗ്ഗുബട്ടി, രവി തേജ ഉള്‍പ്പെടെ 12 പേരോടാണ് ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാകുല്‍ പ്രീതി സിങ് ഹൈദരാബാദിലെത്തിയത്. നാലു വര്‍ഷം മുന്‍പ് നടന്ന മയക്കുമരുന്ന് കേസിലാണ് നടപടി.

2017ല്‍ തെലങ്കാന എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്.സെപ്റ്റംബര്‍ ആറിന് ഹാജരാകാനാണ് നടി രാകുല്‍ പ്രീത് സിങ്ങിനോട് അന്ന് ആവശ്യപ്പെട്ടത്. നടന്‍ റാണ ദഗ്ഗുബട്ടിയോട് സെപ്റ്റംബര്‍ എട്ടിനും തെലുങ്ക് നടന്‍ രവി തേജയോട് തൊട്ടടുത്ത ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവര്‍ മൂന്നുപേരും പ്രതിപ്പട്ടികയില്‍ ഇല്ല. കള്ളപ്പണ്ണം വെളുപ്പിക്കല്‍ കേസില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്.

2017ല്‍ മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11 കേസുകളില്‍ തെലങ്കാന എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് ഇതില്‍ കള്ളപ്പണം വെളുപ്പിക്കലിനുള്ള സാധ്യത പരിശോധിക്കാനാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചത്. നിലവില്‍ കേസില്‍ തെലങ്കാന എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധിപ്പേരെ ചോദ്യം ചെയ്തിട്ടുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com