

അഹമ്മദാബാദ്: ഗുജറാത്തില്‍ വിദേശത്തേയ്ക്ക് ഒളിച്ചോടുന്നതിന് 87കാരിയെ കൊലപ്പെടുത്തിയ കമിതാക്കൾ പിടിയിൽ. മരിച്ചത് കാമുകിയാണ് എന്ന് വരുത്തിതീര്‍ത്ത്, കാമുകിക്കൊപ്പം വിദേശത്തേയ്ക്ക് ഒളിച്ചോടുന്നതിന് വേണ്ടിയാണ് 87കാരിയെ 21കാരന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 22കാരിയായ കാമുകിക്ക് സമാനമായ പൊക്കവും ഭാരവുമുള്ള സ്ത്രീയെ കണ്ടെത്താനുള്ള തിരച്ചില്‍ ആണ് 87കാരിയിലേക്ക് എത്തിയത്. തുടര്‍ന്ന് 87കാരിയെ കൊലപ്പെടുത്തി, മരിച്ചത് കാമുകിയാണ് എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിച്ചത്. ഞായറാഴ്ച രക്ഷപ്പെടാനിരിക്കേയാണ് കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കച്ച് ജില്ലയിലെ ബചൗ പട്ടണത്തിലാണ് നാടിനെ നടുക്കിയ സംഭവം. 87കാരിയായ ജെതി ഗാലയുടെ മരണത്തില്‍ രാജുവിനെയും രാധികയെയുമാണ് പൊലീസ് പിടികൂടിയത്. ഇരുവരും അകന്ന ബന്ധുക്കളാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ബന്ധുക്കള്‍ എതിരായിരുന്നു. ഇതിനെ തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാനാണ് ഇരുവരും ക്രൂരകൃത്യം ചെയ്യാന്‍ പദ്ധതിയിട്ടതെന്നും പൊലീസ് പറയുന്നു. വിദേശത്തേയ്ക്ക് കടക്കുന്നതിന് മുന്‍പ് രാധിക മരിച്ചതായി വരുത്തിതീര്‍ക്കാനാണ് ഇരുവരും ശ്രമിച്ചത്. 87കാരിയെ കൊന്ന് മരിച്ചത് രാധിക ആണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു പ്ലാന്‍.
ചോദ്യം ചെയ്യലില്‍ 87കാരിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് മൃതദേഹം ട്രോളി ബാഗിലാക്കി അച്ഛന്റെ ഓഫീസില്‍ മറച്ചതായും രാജു മൊഴി നല്‍കി.
മൃതദേഹം കത്തിച്ച് കളഞ്ഞ ശേഷം രാധികയെ ആരോ കൊലപ്പെടുത്തിയെന്ന് ആരോപിക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഗാലയ്ക്ക് രാധികയുടെ പൊക്കമാണ് ഉള്ളത്.കൂടാതെ ഇരുവര്‍ക്കും ഏകദേശം ഒരേ ഭാരമാണ്. ഇതാണ് കൊലപ്പെടുത്താന്‍ ജെതി ഗാലയെ ഇരുവരും തെരഞ്ഞെടുക്കാന്‍ കാരണം. കൂടാതെ ജെതി ഗാല ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മക്കള്‍ രണ്ടുപേരും മുംബൈയിലാണ്. അതിനാല്‍ കൊലപ്പെടുത്തിയാലും വലിയ സംശയങ്ങള്‍ ഉണ്ടാവില്ലെന്നും ഇരുവരും കരുതിയതായും പൊലീസ് പറയുന്നു.
ഗാലയെ കാണാനില്ലെന്ന് കാട്ടി അയല്‍വാസികള്‍ പൊലീസിനെ സമീപിച്ചതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയത്. അന്വേഷണത്തില്‍ രാജുവിന്റെ അച്ഛന്റെ കടയില്‍ നിന്ന് രക്തത്തുള്ളികള്‍ പുറത്തേയ്ക്ക് വരുന്നത് കണ്ടു. തുടര്‍ന്ന് കടയുടെ കീ ചോദിച്ചപ്പോള്‍ മകന്റെ കൈയിലാണ് എന്ന് അച്ഛന്‍ പറഞ്ഞു. തുടര്‍ന്ന് ലോക്ക് തകര്‍ത്ത് അകത്തുകയറിയപ്പോള്‍ ഗാലയുടെ ശരീരഭാഗങ്ങള്‍ ട്രോളി ബാഗില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates