ന്യൂഡൽഹി: ഷഹീൻബാഗിന് പിന്നാലെ ബുൾഡോസർ ഉപയോഗിച്ചുള്ള ഒഴിപ്പിക്കൽ നടപടികളുമായി വീണ്ടും സൗത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ. തെക്കൻ ഡൽഹിയിലെ ന്യൂഫ്രണ്ട്സ് കോളനിയിലും മംഗോൾപുരിയിലുമാണ് പൊളിക്കൽ നടപടികളുമായി കോർപറേഷൻ രംഗത്തെത്തിയത്. കനത്ത പൊലീസ് കാവലിലാണ് ബുൾഡോസറുകൾ ഉപയോഗിച്ച് കയേറ്റം ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്.
മംഗോൾപുരിയിൽ ഒഴിപ്പിക്കൽ നടപടികൾ തടയാൻ ശ്രമിച്ച ആംആദ്മി പാർട്ടി എംഎൽഎ മുകേഷ് അഹ്‌ലാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. നാട്ടുകാരിൽ ചിലരും കടുത്ത എതിർപ്പുമായി രംഗത്തുണ്ടെങ്കിലും കനത്ത പൊലീസ് കാവലിൽ ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്.
നേരത്തെ ഷഹീൻബാഗിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചു നിരത്താൻ കോർപറേഷൻ അധികൃതർ ബുൾഡോസറുമായെത്തിയെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടർന്നു മടങ്ങിയിരുന്നു. ബിജെപി ഭരിക്കുന്ന സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ നീക്കത്തിനെതിരെ നാട്ടുകാരും വ്യാപാരികളും സംഘടിച്ചതോടെ സ്ഥിതി സംഘർഷഭരിതമായി.
അതേസമയം, അനധികൃത നിർമാണം തങ്ങൾ തന്നെ നീക്കാമെന്നു പ്രതിഷേധക്കാർ അറിയിക്കുകയും കുറച്ചുഭാഗങ്ങൾ പൊളിച്ചുമാറ്റുകയും ചെയ്തതോടെയാണു നടപടി നിർത്തിവച്ചതെന്നു കോർപറേഷൻ പറയുന്നു.
ഷഹീൻബാഗ് ഇടിച്ചുനിരത്തലിനെതിരെ ഇന്നലെ സിപിഎം ഡൽഹി ഘടകം നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇടപെടാൻ വിസമ്മതിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് തെക്കൻ ഡൽഹിയിൽ ഇന്നും ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്. കയേറ്റമുണ്ടെങ്കിൽ ഒഴിപ്പിക്കണമെന്നു പറഞ്ഞ കോടതി, നാട്ടുകാർ ഹർജിയുമായി വരട്ടെയെന്നും നിർദേശിച്ചു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
