

മുംബൈ: ബിനാക്ക ഗീത് മാല എന്ന വിഖ്യാത ചലച്ചിത്രഗാന കൗണ്ട് ഡൗണ്‍ പരിപാടിയിലൂടെ ശ്രോതാക്കളുടെ കാതുകളില്‍ ഒഴുകിത്തെിയ മാസ്മരിക ശബ്ദത്തിന്റെ ഉടമയും പ്രശസ്ത റേഡിയോ അവതരാകനുമായ അമീന്‍ സയാനി അന്തരിച്ചു. 91 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം.
ചൊവ്വാഴ്ച രാത്രി ഹൃദയഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1932 ഡിസംബര്‍ 21ന് മുംബൈയിലാണ് സയാനി ജനിച്ചത്.
ഒരു കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു ഗീത് മാല. സാധാരണക്കാരന്റെ സംഗീതാസ്വാദനഗ്രാഫിന്റെ ഉയര്‍ച്ചതാഴ്ചകള്‍ സയാനിയോളം മനസ്സിലാക്കിയവര്‍ വേറെയുണ്ടാവില്ല. ഹിന്ദി സിനിമാ സംഗീതത്തെക്കുറിച്ച് അത്രമേല്‍ ആഴത്തോടെയും വ്യക്തതയോടെയുമായിരുന്നു സയാനിയുടെ അവതരണം. പ്രശസ്തിയുടെ സുവര്‍ണസോപാനത്തിലേക്കുള്ള ആദ്യ ചുവടുവയ്പായി അമീന്‍ സയാനിക്ക് ബിനാക്ക ഗീത് മാല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബിനാക്കാ ഗീത് മാലയിലെ വെറുമൊരു പരാമര്‍ശംപോലും മഹാഭാഗ്യമായി കരുതിയിരുന്നു അന്ന് സിനിമാനടന്മാരും സംഗീതസംവിധായകരും ഗായകരും. ഗീത് മാലയുടെ പ്രക്ഷേപണവേളയില്‍ ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ ട്രാഫിക് ബ്ലോക്കുകള്‍പോലും ഉണ്ടായി. അന്ന് സയാനിക്ക് വെള്ളിത്തിരയിലെ സൂപ്പര്‍താരങ്ങളെക്കാള്‍ താരമൂല്യമുണ്ടായിരുന്നു.
അമീല്‍ സയാനിയുടെ പ്രക്ഷേപകനായുള്ള അരങ്ങേറ്റം ഏഴാം വയസിലാണ്. മുംബൈ എഐആര്‍ ആയിരുന്നു ആദ്യതട്ടകം. ജ്യേഷ്ഠന്‍ ഹമീദ് സയാനിയുടെ പ്രോത്സാഹനത്തോടെ കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടികളുടെ അവതാരകനായി. സുല്‍ത്താന്‍ പദംസി, ആദി മര്‍സബാന്‍, ഡെറിക് ജെഫ്രീസ് തുടങ്ങിയവര്‍ അമീന് പ്രചോദനമായി. ഹിന്ദിയില്‍ അത്ര ഗ്രാഹ്യമില്ല തുടക്കകാലത്ത് ഇംഗ്ലീഷിലായിരുന്നു അമീന്‍ പരിപാടി അവതരിപ്പിച്ചത്. 1988ലാണ് ബിനാക്ക ഗീത് മാല റേഡിയോ സിലോണില്‍ നിന്ന് പടിയിറങ്ങിയത്. തുടര്‍ന്ന് ഏഴുവര്‍ഷം വിവിധ്ഭാരതിയില്‍, സിബാക്ക ഗീത് മാല എന്ന പേരിലായി അവതരണം. 2009ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. തലമുറകള്‍ക്ക് മുന്നിലേക്ക് ആസ്വാദനത്തിന്റെ വാതിലുകള്‍ തുറന്നിട്ട വിഖ്യാത പ്രക്ഷേപകന്‍ അമീന്‍ സയാനി ഇനി ഓര്‍മകളില്‍ മാത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates