ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പ്രശസ്തമായ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ 23-കാരനായ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയും ഹൊസൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനുമായ രമേശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമേശിന്റെ ഭാര്യ 19-കാരിയായ ഹാസിനി, ഇവരുടെ കാമുകൻ 20-കാരനായ യുഗന്ധർ, മറ്റ് രണ്ട് കൂട്ടാളികൾ എന്നിവരെ ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മീയ യാത്രയെന്ന വ്യാജേന ഭർത്താവിനെ കെണിയിൽപ്പെടുത്തി കൊലപാതകത്തിന് വഴിയൊരുക്കുകയായിരുന്നു ഭാര്യ.
ഹാസിനിയും രമേശും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായിരുന്നു. ഇരുവർക്കും ഒരു പെൺകുഞ്ഞുണ്ട്. ബന്ധുക്കൾക്കും നാട്ടുകാർക്കും മുന്നിൽ ഇവർ സാധാരണ കുടുംബജീവിതം നയിക്കുകയായിരുന്നുവെങ്കിലും, ഹാസിനി തന്റെ കുട്ടിക്കാലത്തെ സുഹൃത്തായ യുഗന്ധറുമായി രഹസ്യബന്ധം തുടർന്നിരുന്നു. രമേശിനെ ജീവിതത്തിൽ നിന്ന് സ്ഥിരമായി ഒഴിവാക്കാൻ ഇരുവരും ചേർന്ന് മാസങ്ങളോളമായി ആസൂത്രണം ചെയ്ത പദ്ധതിയാണ് ഈ ക്ഷേത്രയാത്രയോടെ നടപ്പിലാക്കിയത്.
മല്ലപ്പ കൊണ്ട കുന്നിൻ മുകളിലെ ശ്രീ മല്ലേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് കുടുംബസമേതം ദർശനം നടത്തണമെന്ന് ഹാസിനിയാണ് രമേശിനോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് രമേശ് ഭാര്യയെയും കുഞ്ഞിനെയും കൂട്ടി ബൈക്കിൽ യാത്ര തിരിച്ചു. എന്നാൽ യാത്രയിലുടനീളം ഹാസിനി തന്റെ മൊബൈൽ ഫോൺ വഴി തങ്ങളുടെ ലൊക്കേഷൻ കാമുകനായ യുഗന്ധറിന് ഷെയർ ചെയ്തുകൊണ്ടിരുന്നു. ഇതിലൂടെ യുഗന്ധറും കൂട്ടാളികളും രമേശിന്റെ ബൈക്കിന് തൊട്ടുമുന്നിലായി തന്നെ സഞ്ചരിച്ചു.
മലമ്പാതയിലെ മൂന്നാമത്തെ ഹെയർപിൻ വളവിന് സമീപം എത്തിയപ്പോൾ, മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഹാസിനി തന്റെ കൈബാഗ് മനഃപൂർവ്വം റോഡിലേക്ക് എറിഞ്ഞു. ബാഗ് എടുക്കാനായി രമേശ് ബൈക്ക് നിർത്തിയ നിമിഷം, ഒളിച്ചിരുന്ന യുഗന്ധറും കൂട്ടാളികളും മാരകായുധങ്ങളുമായി രമേശിന് നേരെ പാഞ്ഞടുത്തു. ഇവരെ കണ്ട് ഭയന്നോടിയ രമേശിനെ 100 മീറ്ററോളം ദൂരം വനത്തിനുള്ളിലേക്ക് ഓടിച്ചിട്ട് അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ ക്രൂരത നടക്കുമ്പോൾ ദമ്പതികളുടെ പിഞ്ചുകുഞ്ഞ് ബൈക്കിന് സമീപം തനിച്ചായിരുന്നു.
യാത്ര പോയ കുടുംബം രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഹാസിനിയുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന ഒരു വ്യത്യാസം കണ്ടെത്താനായി. രമേശ് കുടുംബത്തോടൊപ്പം ക്ഷേത്രത്തിലേക്ക് ബൈക്ക് ഓടിച്ചുപോകുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, പിന്നീട് വന്ന ദൃശ്യങ്ങളിൽ ഹാസിനി മറ്റ് രണ്ട് പുരുഷന്മാർക്കൊപ്പം അതേ ബൈക്കിൽ കയറിപ്പോകുന്നതാണ് കണ്ടത്. കൂടെ രമേശ് ഉണ്ടായിരുന്നില്ല.
തുടർന്ന് ഹാസിനിയുടെ മൊബൈൽ ഫോൺ രേഖകളും ജിപിഎസ് ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ സാങ്കേതിക പരിശോധനയിലാണ് വനത്തിനുള്ളിൽ നിന്ന് രമേശിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഹാസിനിയെയും യുഗന്ധറിനെയും മറ്റ് രണ്ട് പ്രതികളെയും പൊലീസ് പിടികൂടി. ഇതിനിടെ, രണ്ട് വർഷം മുൻപ് വിവാഹം നടക്കുമ്പോൾ ഹാസിനി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായിരുന്നുവെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ വിവരം സ്ഥിരീകരിച്ചാൽ പ്രതികൾക്കെതിരെ ബാലവിവാഹ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates