

ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ നിന്നു മുഴുവൻ ജീവനക്കാരേയും മോചിപ്പിച്ചു. 15 ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നു ഇന്ത്യൻ നാവിക സേന വ്യക്തമാക്കി. നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയാണ് ദൗത്യത്തിലേര്‍പ്പെട്ടത്.
നാവിക സേനയുടെ മുന്നറിയിപ്പിനു പിന്നാലെ കടൽക്കൊള്ളക്കാർ കപ്പൽ വിട്ടുപോയിരുന്നു. കപ്പലിലെ വൈദ്യുതി ബന്ധമടക്കമുള്ളവ പുനഃസ്ഥാപിച്ചതായും നാവിക സേന വ്യക്തമാക്കി.
ലൈബീരിയന്‍ പതാക ഘടിപ്പിച്ച 'എംവി ലില നോര്‍ഫോള്‍ക്ക്' എന്ന ചരക്ക് കപ്പലാണ് ഇന്നലെ വൈകീട്ട് തട്ടിക്കൊണ്ടുപോയത്. ആറംഗ സംഘമാണ് കപ്പല്‍ റാഞ്ചിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേനയുടെ എലൈറ്റ് മറൈന്‍ കമാന്‍ഡോകള്‍ കപ്പലില്‍ പ്രവേശിച്ചത്.
കപ്പല്‍ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന നടപടികള്‍ ആരംഭിച്ചിരുന്നു. ഐഎന്‍എസ് ചെന്നൈയെ വഴിതിരിച്ചുവിടുകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയുമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
