

ന്യൂഡൽഹി: നിർവചനത്തിൽ വരുത്തിയ മാറ്റം ആരവല്ലി മലനിരകൾ ഇല്ലാതാകാൻ കാരണമാകുമെന്ന് ആശങ്ക പങ്കുവെച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. പുതിയ നീക്കം മുഴുവൻ പർവതനിരകളുടെയും ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സമഗ്രതയെ വിഘടിപ്പിക്കുന്നതിനും ദുർബലപ്പെടുത്തുന്നതിനും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം വ്യക്തമാക്കി ജയ്റാം രമേശ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്തെഴുതി.
ആരവല്ലി മലനിരകളിലെ ചെറിയ കുന്നുകൾ മരുഭൂമീകരണത്തിനെതിരെ സ്വാഭാവിക പ്രതിരോധമായി വർത്തിക്കുന്നുവെന്ന് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുള്ളതായി ജയ്റാം രമേശ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഡൽഹിയിലെയും സമീപപ്രദേശങ്ങളിലെയും മണൽക്കാറ്റുകളെ ചെറിയ കുന്നുകൾ തടയുന്നുണ്ട്. കോൺഗ്രസ് നേതാവ് കത്തിൽ സൂചിപ്പിച്ചു.
അതിനിടെ, ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വരുത്തിയ മാറ്റം പരിസ്ഥിതിക്ക് ഭീഷണിയാകുമെന്ന ആശങ്കയിൽ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എ ജി മാസിഹ് എന്നിവരടങ്ങുന്ന പ്രത്യേക അവധിക്കാല ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കുന്നുകളുടെ പുനർനിർവചനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.
പ്രാദേശിക ഭൂപ്രദേശങ്ങളിൽ നിന്ന് കുറഞ്ഞത് 100 മീറ്റർ ഉയരമുള്ള കുന്നുകളെ മാത്രമേ പുതിയ നിർവചന പ്രകാരം ആരവല്ലി മലനിരകളുടെ ഭാഗമായി കണക്കാക്കൂ. ഇതോടെ നൂറ് മീറ്ററിൽ താഴെ ഉയരമുള്ള നിരവധി കുന്നുകൾ സംരക്ഷണ പരിധിക്ക് പുറത്താകും. ഇത് മേഖലയിൽ വ്യാപകമായ ഖനനത്തിനും നിർമാണ പ്രവർത്തനങ്ങൾക്കും വഴിതുറക്കുമെന്നും പരിസ്ഥിതി വ്യവസ്ഥയെ തകർക്കുമെന്നുമാണ് വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്.
ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ആരവല്ലി കുന്നുകളുടെ നിർവചനത്തിലെ അവ്യക്തത പരിഹരിക്കാൻ സുപ്രീംകോടതി തന്നെ മുൻപ് ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി നൽകിയ നിർവചനം അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ നവംബറിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. നിർവചനത്തിലെ പുതിയ മാറ്റങ്ങൾ മറയാക്കി ഖനന മാഫിയകൾ ദുരുപയോഗം ചെയ്യുമെന്ന ഭീതിയാണ് പരിസ്ഥിതി സംഘടനകൾ ഉന്നയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates