'നിങ്ങള്‍ ശുഭ മുഹൂര്‍ത്തം കാത്തിരിക്കുകയാണോ?'; വിദേശികളെ നാടുകടത്താത്തതില്‍ അസം സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

'ഒരാളെ വിദേശിയായി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, ഉടന്‍ തന്നെ അടുത്ത നടപടി സ്വീകരിക്കണം'
supreme court
സുപ്രീംകോടതിഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: വിദേശികളെന്ന് കണ്ടെത്തിയവരെ നാടുകടത്താതെ തടങ്കല്‍ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നതിന് അസം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വിദേശികളെന്ന് കണ്ടെത്തിയ 63 പേരെയാണ് അസം സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിട്ടുള്ളത്. ഇവരെ നാടുകടത്താനായി എന്തെങ്കിലും മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണോ എന്ന് സുപ്രീംകോടതി ചോദിച്ചു.

വിദേശികളെന്ന് കണ്ടെത്തി തടവിലാക്കുന്നവരെ ഉടന്‍ നാടുകടത്തണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അവരുടെ വിലാസങ്ങള്‍ അറിയില്ലെന്ന് പറഞ്ഞാണ് നാടുകടത്തല്‍ വൈകിക്കുന്നത്. അതിന് ഞങ്ങളെക്കൂടി ആശങ്കയിലാക്കണോ? നിങ്ങള്‍ അവരെ അവരവരുടെ വിദേശ രാജ്യത്തേക്ക് നാടുകടത്തുക. അതിനായി ശുഭ മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണോ? എന്നും കോടതി ചോദിച്ചു.

ഒരാളെ വിദേശിയായി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, ഉടന്‍ തന്നെ അടുത്ത നടപടി സ്വീകരിക്കണം. അല്ലാതെ അവരെ എന്നെന്നേക്കുമായി തടങ്കലില്‍ വയ്ക്കാന്‍ കഴിയില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 നിലവിലുണ്ട്. കോടതി ചൂണ്ടിക്കാട്ടി. അസമില്‍ നിരവധി വിദേശി തടങ്കല്‍ കേന്ദ്രങ്ങളുണ്ട്. എത്ര പേരെ നിങ്ങള്‍ നാടുകടത്തി?' അസം സര്‍ക്കാരിനോട് കോടതി ചോദിച്ചു.

വിദേശികളായി പ്രഖ്യാപിക്കപ്പെട്ട വ്യക്തികളെ നാടുകടത്തുന്നതും അസമിലെ തടങ്കല്‍ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു അസം സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം. തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന 63 പേരെ രണ്ടാഴ്ചയ്ക്കുള്ളില്‍ നാടുകടത്തല്‍ നടപടി തുടങ്ങാനും, വിശദമായ അനുബന്ധ സത്യവാങ്മൂലം സമര്‍പ്പിക്കാനും സുപ്രീം കോടതി അസം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com