

ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു നാളെ നിർണായകം. വിചാരണ കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്ത് ഇഡി നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. നാളെ ഉച്ചയ്ക്ക് 2.30നാണ് വിധി പറയുന്നത്. ജസ്റ്റിസ് സുധീർ കുമാർ ജെയ്നാണ് വിധി പ്രസ്താവിക്കുക.
നേരത്തെ കേസിൽ ജാമ്യം നൽകിയ വിചാരണ കോടതി വിധി താത്കാലികമായി സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ കെജരിവാൾ നൽകിയ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റിയിരുന്നു. അടിയന്തരമായി കേൾക്കാൻ കെജരിവാളിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് സിങ്‍വി ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഉത്തരവ് വരട്ടെയെന്ന നിലപാടാണ് അവധിക്കാല ബെഞ്ച് സ്വീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഹൈക്കോടതി ഇക്കാര്യത്തിൽ വിധി പറയാനിരിക്കുകയാണെന്ന്, എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സുപ്രീം കോടതി ഇടപെടുന്നതിനെ ഇഡി എതിർത്തു. തുടർന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി എൻ ഭട്ടി എന്നിവർ അടങ്ങിയ ബെഞ്ച് ഹർജി മാറ്റുകയായിരുന്നു. ഈ ഘട്ടത്തിൽ ഇടപെടുന്നത് ഹൈക്കോടതിയിലെ നടപടികളെ ബാധിക്കുമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച ജാമ്യത്തിൽ പുറത്തിറങ്ങാനിരിക്കെയായിരുന്നു, വിചാരണ കോടതി ഉത്തരവ് തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി നടപടി. ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹർജിയിൽ വിധി വരുന്നതു വരെ ഉത്തരവ് നടപ്പാക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
