ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ഭരണം, 12 വര്‍ഷം കൊണ്ട് ദേശീയ പാര്‍ട്ടി പദവി; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഫ്ളര്‍മാന്‍

അരവിന്ദ് കെജരിവാള്‍
അരവിന്ദ് കെജരിവാള്‍ഫയല്‍
Updated on
1 min read

ബ്യൂറോക്രാറ്റില്‍നിന്ന് രാജ്യം ശ്രദ്ധിച്ച ആക്ടിവിസ്റ്റിലേക്ക്, അവിടുന്ന് രാഷ്ട്രീയത്തിലേക്ക്. ഇങ്ങനെയായിരുന്നു അരവിന്ദ് കെജരിവാള്‍ എന്ന, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഫ്ളര്‍മാന്റെ പരിണാമം. ബിജെപിക്കും കോണ്‍ഗ്രസിനും പിന്നില്‍, ആംആദ്മി പാര്‍ട്ടിയെ, ചുരുങ്ങിയ കാലം കൊണ്ടു രാജ്യത്തെ മൂന്നാമത്തെ ദേശീയ പാര്‍ട്ടിയാക്കി മാറ്റിയത് അരവിന്ദ കെജരിവാള്‍ ഒറ്റയ്ക്കാണെന്നും പറയാം. മദ്യനയ അഴിമതിക്കേസിലെ അറസ്റ്റ് ആ പ്രഭയ്ക്കു മങ്ങലേല്‍പ്പിക്കുമോ അതോ കൂടുതല്‍ തിളക്കം കൂട്ടുമോ എന്നതില്‍ ഇനിയും വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.

ഐഐടിയില്‍നിന്നു ബിരുദം നേടി റവന്യൂ സര്‍വീസില്‍ ജോലി ചെയ്യമ്പോഴാണ് കെജരിവാള്‍, അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളിലേക്കു തിരിയുന്നത്. വിവാവകാശ പ്രവര്‍ത്തകനായി പേരെടുത്ത കെജരിവാള്‍, യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന വന്‍ കുംഭകോണങ്ങളില്‍ രാഷ്ട്രീയ നേതാക്കളെ നിരന്തരമായി ചോദ്യമുനയില്‍ നിര്‍ത്തി. ഇന്ത്യന്‍ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന കൂട്ടായ്മയെയാണ്, 2011 ഗാന്ധി ജയന്തി ദിനത്തില്‍ കെജരിവാളും സംഘവും ആംആദ്മി പാര്‍ട്ടിയാക്കി മാറ്റിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡല്‍ഹിയിലെ 70ല്‍ 67 സീറ്റും പിടിച്ചെടുത്ത ആംആദ്മി , മോദി തരംഗത്തില്‍ ജ്വലിച്ചു നിന്ന ബിജെപിയെ വെറും മൂന്നു സീറ്റില്‍ ഒതുക്കി

അരവിന്ദ് കെജരിവാള്‍
എന്താണ് ഡല്‍ഹി മദ്യനയ അഴിമതി?; കോളിളക്കമുണ്ടാക്കിയ കേസിന്റെ വിശദാംശങ്ങള്‍

പാര്‍ട്ടി രൂപീകരിച്ചു രണ്ടു വര്‍ഷത്തിനിപ്പുറം നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ ആംആദ്മിക്കായി. കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ കെജരിവാള്‍ ആദ്യ തവണ മുഖ്യമന്ത്രിയായി. ജന്‍ ലോക്പാല്‍ ബില്‍ പാസാക്കാനായില്ലെന്നതിന്റെ പേരില്‍ 49 ദിവസത്തിനിപ്പുറം രാജിവച്ചൊഴിയുകയായിരുന്നു, അന്നു കെജരിവാള്‍.

2015ല്‍ പക്ഷേ, വന്‍ തിരിച്ചുവരവാണ് കെജരിവാള്‍ നടത്തിയത്. ഡല്‍ഹിയിലെ 70ല്‍ 67 സീറ്റും പിടിച്ചെടുത്ത ആംആദ്മി , മോദി തരംഗത്തില്‍ ജ്വലിച്ചു നിന്ന ബിജെപിയെ വെറും മൂന്നു സീറ്റില്‍ ഒതുക്കി. കോണ്‍ഗ്രസാവട്ടെ, ഡല്‍ഹി നിയമസഭയില്‍ പ്രാതിനിധ്യം പോലുമില്ലാതെ ശോഷിച്ചു. 2020ല്‍ 62 സീറ്റുമായി ജയം ആവര്‍ത്തിച്ച കെജരിവാള്‍ ആംആദ്മിയെ ദേശീയ പാര്‍ട്ടിയായി വളര്‍ത്തി. പഞ്ചാബിലും ഗുജറാത്തിലും ഗോവയിലും പാര്‍ട്ടി സാന്നിധ്യമുണ്ടാക്കി. അതുവരെ രാഷ്ട്രീയ സഖ്യങ്ങളോടു മുഖംതിരിച്ചു നിന്ന കെജരിവാള്‍ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ മുന്നണിപ്പോരാളിയുമായി.

2014ല്‍ നേരന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കാനെത്തിയപ്പോള്‍ തന്നെ കെജരിവാള്‍ ദേശീയ തലത്തിലെ തന്റെ താത്പര്യം പറയാതെ പറഞ്ഞുവച്ചിട്ടുണ്ട്. തുടര്‍ന്നാണ് ആംആദ്മി പാര്‍ട്ടി ഡല്‍ഹിക്കു പുറത്തേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. പതുക്കെയെങ്കിലും ആ വളര്‍ച്ച ശ്രദ്ധേയമാക്കാന്‍ കെജരിവാളിന് എപ്പോഴും കഴിഞ്ഞിട്ടുമുണ്ട്.

അഴിമതിക്കെതിരെ പറഞ്ഞും പോരാടിയും വളര്‍ന്നുവന്ന കെജരിവാള്‍ അഴിമതിക്കേസില്‍ അറസ്റ്റിലായത് രാഷ്ട്രീയത്തില്‍ എന്തു പ്രത്യാഘാതമുണ്ടാക്കും എന്നതിനുത്തരം വരാനിരിക്കുന്നതേയുള്ളൂ. കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നു പ്രഖ്യാപിച്ചതിലൂടെ, ആംആദ്മി പാര്‍ട്ടി വ്യക്തമാക്കുന്നത് ഇതു രാഷ്ട്രീയമായി നേരിടുമെന്നു തന്നെയാണ്. കെജരിവാളിന്റെ അറസ്റ്റ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണ വിഷയങ്ങളില്‍ ഒന്നാവുമെന്നുറപ്പ്. അറസ്‌റ്റോടെ കെജരിവാള്‍ കൂടുതല്‍ ശക്തനാവുമോ അതോ ഉദിച്ചടങ്ങിയ പ്രതിഭാസമായി മാറുമോ എന്നറിയാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com