Passport
ഇന്ത്യൻ പാസ്പോർട്ട് എക്സ്

വിദേശ രാജ്യങ്ങളിൽ ആക്രമിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന; കൂടുതലും യുഎസിൽ‌

12 കേസുകളാണ് യുഎസിൽ മാത്രം റിപ്പോർട്ട് ചെയ്തത്.
Published on

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധന‌. 2023 ൽ 86 ഇന്ത്യക്കാർ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തെന്നാണ് കണക്ക്. വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള കണക്ക് പുറത്തുവിട്ടു. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പാർലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്.

ഇതിൽ ഏറ്റവും കൂടുതൽ പേർ ഇരകളായത് യുഎസിലാണ്. 12 കേസുകളാണ് യുഎസിൽ മാത്രം റിപ്പോർട്ട് ചെയ്തത്. കാനഡ, യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ 10 വീതം പേർ ഇരകളായി. ഫിലിപ്പൈൻസിലും കണക്കുകളിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. 2021 ൽ 29, 2022 ൽ 57 എന്നിങ്ങനെയാണ് മുൻ വർഷങ്ങളിലെ കണക്കുകൾ. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ കേന്ദ്ര സർക്കാരിന്റെ മുൻ​ഗണനകളിൽ ഒന്നാണെന്നും കീർത്തി വർധൻ സിങ് പറഞ്ഞു.

ഇത്തരം സംഭവങ്ങളിൽ ശരിയായ അന്വേഷണം നടക്കുന്നുണ്ടോയെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നുണ്ടോയെന്നും ഉറപ്പാക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളെ സമീപിക്കുമെന്നും കൂട്ടിച്ചേർത്തു. ലോകത്തിന്റെ ഏത് കോണിലും ഇന്ത്യന്‍ പൗരന്മാര്‍ക്കായുള്ള സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യന്‍ എംബസികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴി‍ഞ്ഞ അഞ്ച് വർഷത്തിനിടെ സ്വമേധയാ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കും അദ്ദേഹം പുറത്തുവിട്ടു. അതേസമയം വിദേശ പൗരത്വത്തിനായി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ സംസ്ഥാനം തിരിച്ചുള്ള എണ്ണം ലഭ്യമല്ല. അൾജീരിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, ​ഗ്രീസ്, ഇറാൻ, ഇറാഖ്, ചൈന, പാകിസ്താൻ, റിപ്പബ്ലിക് ഓഫ് കൊറിയ, യുഎസ്, യുകെ എന്നിങ്ങനെ ഇന്ത്യക്കാർ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പേരും കേന്ദ്രമന്ത്രി പുറത്തുവിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com