

ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ഭിലായിലെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്ക് നേരെ മര്‍ദനം. ഭൂപേഷ് ബാഗേലിന്റെ മകനും മദ്യ കുംഭകോണത്തില്‍ പ്രതിയുമായ ചൈതന്യ ബാഗേലിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇഡിയുടെ പരിശോധന.
പരിശോധനക്കിടെ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ തങ്ങളെ വളയുകയും കൂട്ടമായി ആക്രമിക്കുകയുമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള ഒരു ഇഡി ഉദ്യോഗസ്ഥന്റെ കാറും അക്രമികൾ തകർത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങളില്‍ ഇഡി ഉദ്യോഗസ്ഥരെ ഒരു സംഘമാളുകള്‍ വളയുന്നതും അവരെ മര്‍ദിക്കുന്നതും കാണാം.
മദ്യ കുംഭകോണത്തില്‍ ചൈതന്യ ബാഗേല്‍ പണം കൈപ്പറ്റിയതായാണ് കേസ്. ഭിലായിലെ വീട്ടില്‍ പിതാവ് ഭൂപേഷ് ബാഗേലിനൊപ്പമാണ് ചൈതന്യ ബാഗേല്‍ താമസിക്കുന്നത്. ബാഗേലിന്റെ മകന്റെയും സഹായി ലക്ഷ്മി നാരായണ്‍ ബന്‍സാലിന്റെയും മറ്റ് ചിലരുടെയും ഉടമസ്ഥതയിലുള്ള 15 ഓളം കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
