

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് രാജ്യവ്യാപക ചര്‍ച്ചയ്ക്ക് വഴിതുറന്ന സാഹചര്യത്തില്‍ പ്രതിരോധവുമായി ബിജെപി. ബിജെപി നേതാവും എംപിയുമായ അനുരാഗ് ഠാക്കൂര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തെന്ന് ഠാക്കൂര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും കുറ്റപ്പെടുത്തുകയാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇന്ത്യയിലെ വോട്ടര്‍മാരെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത്. സ്വന്തം മണ്ഡലത്തില്‍ വന്നിട്ടുള്ള ഇരട്ട വോട്ടുകളുടെ കാര്യത്തില്‍ രാഹുലും പ്രിയങ്കയും രാജിവയ്ക്കുമോയെന്നും അനുരാഗ് ഠാക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു.
വയനാട്, റായ്ബറേലി, ഡയമണ്ട് ഹാര്‍ബര്‍, കനൗജ്, മെയിന്‍പുരി, കൊളത്തൂര്‍ മണ്ഡലങ്ങളില്‍ നിരവധി വ്യാജ വോട്ടര്‍മാരുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയും പിന്നീട് പ്രിയങ്ക ഗാന്ധിയും വിജയിച്ച വയനാട് മണ്ഡലത്തില്‍ 93499 വോട്ടര്‍മാര്‍ സംശയത്തിന്റെ നിഴലിലുള്ളവരാണ്. 20,438 വ്യാജ വോട്ടര്‍മാരും 17450 വ്യാജ വിലാസങ്ങളുും വയനാട്ടില്‍ ഉണ്ടെന്നും, ഒരു വീട്ടില്‍ മാത്രം 52 വോട്ടര്‍മാരുണ്ടെന്നും അനുരാഗ് ഠാക്കൂര്‍ കുറ്റപ്പെടുത്തി. വയനാട് ലോക്സഭാ മണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്നാണ് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ ആരോപണം.
സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പോലും ക്രമവിരുദ്ധമായിട്ടായിരുന്നു. ഇന്ത്യന്‍ പൗരത്വം സ്വന്തമാക്കുന്നതിനും മൂന്ന് വര്‍ഷം മുന്‍പ് സോണിയ ഗാന്ധി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇറ്റലിയില്‍ ജനിച്ച സോണിയ ഗാന്ധി 1980 ല്‍ ഇന്ത്യയിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സോണിയയ്ക്ക് പരത്വം ലഭിച്ചത് 1983 ല്‍ ആയിരുന്നു എന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. അനുരാഗ് ഠാക്കൂരിന്റെ ആരോപണത്തിന് പിന്നാലെ സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട രേഖകളും ബിജെപി പുറത്തുവിട്ടു. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് രേഖകള്‍ പങ്കുവച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
