

മുംബൈ: വെള്ളം കുടിക്കാൻ സ്ട്രോയും സിപ്പർ കപ്പും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമി(83) കോടതിയിൽ. മുംബൈയിലെ പ്രത്യേക കോടതിയെയാണ് ഫാ. സ്റ്റാൻ സ്വാമി സമീപിച്ചത്. പാർക്കിൻസൺസ് രോഗബാധിതനാണ് താനെന്നും വെള്ളം കുടിക്കാൻ സ്ട്രോയും സിപ്പർ കപ്പും വേണമെന്നാണ് ഹർജിയിലെ ആവശ്യം.
എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ 20 ദിവസം വേണമെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് ഹർജി നവംബർ 26ലേക്കു മാറ്റി. ഒക്ടോബർ എട്ടിനാണ് മനുഷ്യാവകാശ പ്രവർത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയെ റാഞ്ചിയിലെ വസതിയിൽനിന്നും എൻഐഎ അറസ്റ്റ് ചെയ്തത്. ഒരു മാസത്തോളമായി നവി മുംബയിലെ തലോജ സെൻട്രൽ ജയിലിൽ കഴിയുന്ന അദ്ദേഹം ഇപ്പോൾ ജയിലിലെ ആശുപത്രിയിലാണ്.
ജയിലിനു പുറത്തുനിന്നുള്ള സാധനങ്ങൾ ഉപയോഗിക്കാൻ കോടതിയുടെ അനുമതി വേണം. അതിനാലാണ് ഫാ. സ്റ്റാൻ സ്വാമി കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം സ്വാമിയുടെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷയെ എൻഐഎ കോടതിയിൽ എതിർത്തു. യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു വാദം.
നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിൽ അംഗമാണ് ഫാ. സ്റ്റാൻ സ്വാമി എന്നാണ് എൻഐഎയുടെ ആരോപണം. എൽഗാർ പരിഷത്-ഭീമ കൊറേ ഗാവ് കേസിൽ ഉൾപ്പെട്ട എല്ലാവർക്കും സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നാണ് എൻഐഎ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates