

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഒപ്പുകള്‍ കൃത്രിമമായി ചേര്‍ത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) സംഘം മമത ബാനര്‍ജിയുടെ കാളിഘട്ടിലെ വസതിയിലെത്തി. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് 17 അംഗ സിഐഡി ഉദ്യോഗസ്ഥര്‍ എത്തിയത്.
ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ ലോക്‌സഭാ എംപി അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യുന്നതിനായാണ് സിഐഡി നീക്കം ശക്തമാക്കിയിരിക്കുന്നത്. വ്യാജ ഒപ്പ് കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സിഐഡി അഭിഷേകിന് മൂന്നാം തവണയും സമന്‍സ് നല്‍കിയിരുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. അതേസമയം, സിഐഡിയുടെ സമന്‍സിനെതിരെ അഭിഷേക് ബാനര്‍ജി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിര്‍ബന്ധിത നടപടികളില്‍ നിന്ന് സംരക്ഷണം തേടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും.
മെയ് 19ന് സംസ്ഥാന നിയമസഭാ സെക്രട്ടേറിയറ്റില്‍ സമര്‍പ്പിച്ച ഒരു കത്താണ് വിവാദത്തിന് തുടക്കമായത്. പ്രതിപക്ഷ നേതാവായി സോഭന്‍ദേവ് ചത്തോപാധ്യായയെ നാമനിര്‍ദേശം ചെയ്യുന്ന കത്തില്‍ എഴുപതോളം തൃണമൂല്‍ എംഎല്‍എമാരുടെ ഒപ്പുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അവയില്‍ ചിലത് വ്യാജമാണെന്ന പരാതി ഉയര്‍ന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. കേസില്‍ നിരവധി തൃണമൂല്‍ എംഎല്‍എമാരുടെ മൊഴി സിഐഡി രേഖപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 13 എംഎല്‍എമാരെയെങ്കിലും അന്വേഷണ സംഘം ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
മമതയും അഭിഷേക് ഇല്ലാത്ത സമയത്ത് സിഐഡി എത്തിയത് ശരിയായില്ലെന്ന് തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചു. നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി കൊല്‍ക്കത്ത മേയറും ടിഎംസി നേതാവുമായ ഫിര്‍ഹാദ് ഹക്കീമിന്റെ വസതിയിലെത്തിയും സിഐഡി സംഘം മൊഴിയെടുത്തിരുന്നു. ഒപ്പുകളുടെ ആധികാരികത പരിശോധിക്കുന്നതിനായി സാമ്പിള്‍ ഒപ്പുകളും ശേഖരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates